കെവിൻ കേസ് വിചാരണ പൂർത്തിയായി; വിധി ഓഗസ്റ്റ് 14ന്

കെവിൻ വധക്കേസിൽ വിചാരണ പൂർത്തിയായി. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ പൂർത്തിയായത്. കേസിൽ 113 സാക്ഷികളെ വിസ്തരിച്ചു. 238 രേഖകളും 55 മുതലുകളും പരിശോധിച്ചു. ഓഗസ്റ്റ് 14ന് കേസിൽ വിധി പറയും. മൂന്ന് മാസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് വിധി വരുന്നത്.
കേസിൽ നീനുവിന്റെ സഹോദരനും പിതാവും ഉൾപ്പെടെ 14 പ്രതികളാണ് ഉള്ളത്. പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഗൂഢാലോചന, തട്ടിക്കൊണ്ടു പോകൽ, ഭീഷണി, കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
Read Also : കെവിൻ വധക്കേസ്; എസ്‌ഐ ഷിബുവിനെ തിരിച്ചെടുത്തത് അറിഞ്ഞില്ലെന്ന് ഡിജിപി
2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാർത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്‍റെ വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. വീട്ടുകാർക്കൊപ്പം നീനു പോകാൻ തയ്യാറാവാത്തതിനെത്തുടർന്ന്, മെയ് 27-ന് നീനുവിന്‍റെ സഹോദരൻ സാനുവിന്‍റെ നേതൃത്വത്തിൽ കാറിലെത്തിയ നാലംഗ സംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.
മെയ് 28-ന് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തി. ഇവർ കെവിനെ മർദ്ദിച്ച് അവശനാക്കി ആറ്റിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ 186 സാക്ഷികളും 180 രേഖകളുമുണ്ട്.
നീനുവിന്റെ പിതാവ് ചാക്കോ സഹോദരൻ സാനു ചാക്കോ ഉൾപ്പെടെ 14 പേരാണ് കേസിലെ പ്രതികൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here