ബലാക്കോട്ട് വ്യോമാക്രമണത്തെപ്പറ്റി സിനിമ; നിർമ്മാണം വിവേക് ഒബ്റോയ്

ബലാക്കോട്ട് വ്യോമക്രമണത്തെപ്പറ്റി സിനിമയൊരുങ്ങുന്നു. ‘ബലാക്കോട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നടൻ വിവേക് ഒബ്റോയ് ആണ് നിർമ്മിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി വമ്പൻ ബഡ്ജറ്റിലാണ് സിനിമ പുറത്തിറങ്ങുക. ജമ്മു കശ്മീരിലും ഡൽഹിയിലും ആഗ്രയിലുമായി ചിത്രീകരണം നടത്തുന്ന ‘ബലാക്കോട്ട്’ 2020ൽ തീയറ്ററുകളിലെത്തും
ബലാക്കോട്ട് വ്യോമാക്രമണവും വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പാക്കിസ്ഥാൻ പിടിച്ചതും പിന്നീട് വിട്ടയച്ചതുമൊക്കെ ചിത്രത്തിലുണ്ടാവുമെന്ന് വിവേക് ഒബ്റോയ് അറിയിച്ചു. “ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ദേശസ്നേഹി എന്ന നിലയിലും നമ്മുടെ സൈന്യത്തിൻ്റെ ശേഷി പുറം ലോകത്തെ അറിയിക്കേണ്ടത് എൻ്റെ കടമയാണ്. അഭിനന്ദൻ വർധമാനെപ്പോലെയുള്ള ധീര സൈനികരുടെ നേട്ടങ്ങളെ അടയാളപെടുത്താനുള്ള ശക്തമായ ഉപാധിയാണ് ഈ സിനിമ.”- വിവേക് പറയുന്നു.
ഫെബ്രുവരി 14ന് പുൽവാമയിൽ ഇന്ത്യൻ സൈനികർക്കെതിരെ നടന്ന ഭീകരാക്രമണത്തിനു മറുപടി ആയാണ് ഇന്ത്യ പാക്കിസ്ഥാനിലെ ബലാക്കോട്ടിൽ വ്യോമക്രമണം നടത്തിയത്. ബലാക്കോട്ടിലെ ഭീകരാക്രമണ കേന്ദ്രങ്ങളിലായിരുന്നു ഇന്ത്യയുടെ ആക്രമണം. ആക്രമണത്തിനിടെ പാക്കിസ്ഥാൻ പെട്ടു പോയതിനെത്തുടർന്നാണ് അഭിനന്ദൻ വർധമാൻ പാക്കിസ്ഥാൻ പട്ടാളത്തിൻ്റെ പിടിയിലാകുന്നത്. ഫെബ്രുവരി 27ന് പിടിയിലായ അദ്ദേഹത്തെ മാർച്ച് ഒന്നിന് പാക്കിസ്ഥാൻ വിട്ടയച്ചു.
പുൽവാമ ആക്രമണത്തിൽ ഇന്ത്യയുടെ 40 പട്ടാളക്കാർ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാൻ ഭീകര സംഘടനയായ ജൈഷേ മുഹമ്മദ് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here