സൗദിയിൽ രണ്ടു വർഷത്തിനിടെ പിടിയിലായത് 38 ലക്ഷത്തോളം നിയമലംഘകർ
സൗദിയിൽ രണ്ടു വർഷത്തിനിടെ 38 ലക്ഷത്തോളം നിയമലംഘകർ പിടിയിലായതായി അധികൃതർ അറിയിച്ചു. ഇതിൽ മുപ്പതു ലക്ഷത്തോളം പേർ താമസ നിയമലംഘകർ ആണ്. ഇതിൽ ഒമ്പതര ലക്ഷത്തോളം വിദേശികളെ നാടു കടത്തി. 2017 നവംബറിൽ ആരംഭിച്ച പരിശോധനയിൽ ഇതുവരെ 37,90,173 നിയമലംഘകർ പിടിയിലായതായി സൗദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.
29,59,351 താമസ നിയമലംഘകരും 5,83,602 തൊഴിൽ നിയമലംഘകരും, 2,47,220 അതിർത്തി സുരക്ഷാ നിയമലംഘകരുമാണ് പിടിയിലായത്. 9,40,100 നിയമലംഘകരെ ഇതുവരെ നാടുകടത്തി. 64,157 പേർ സൗദിയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ്. ഇതിൽ 51 ശതമാനം എത്യോപ്യക്കാരാണ്.
നിയമവിരുദ്ധമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ 2759 പേർ പിടിയിലായി. നിയമലംഘകർക്ക് യാത്രാ സഹായം നൽകിയതിന് 4498 പേരാണ് പിടിയിലായത്. 4,82,600 വിദേശികളെ നാടു കടത്താനാവശ്യമായ യാത്രാ രേഖകൾ ശരിയാക്കാൻ ബന്ധപ്പെട്ട എംബസികളോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 6,30,054 പേരെ നാടു കടത്താനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയായി. 2017ൽ പരിശോധന ആരംഭിക്കുന്നതിന് മുമ്പ് നിയമലംഘകർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാൻ പൊതുമാപ്പ് നല്കിയിരുന്നു. 140 രാജ്യങ്ങളിൽ നിന്നുള്ള ഏഴര ലക്ഷം നിയമലംഘകർ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായാണ് കണക്ക്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here