Advertisement

ജോസ് ടോമിനെ ഉപദ്രവിക്കുന്നത് ജോസ് കെ മാണി പക്ഷക്കാർ തന്നെയാണെന്ന് മോൻസ് ജോസഫ്

September 9, 2019
Google News 1 minute Read

പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിനെ ഉപദ്രവിക്കുന്നത് ജോസ് കെ മാണി പക്ഷക്കാർ തന്നെയാണെന്ന് മോൻസ് ജോസഫ്. ജോസ് വിഭാഗത്തിന്റേത് സ്ഥാനാർത്ഥിയെ ഉപദ്രവിക്കുന്ന സമീപനമാണ്. പി.ജെ ജോസഫിന്റെ ആഗ്രഹം ജോസ് ടോമിന്റെ വിജയമാണ്. ജോസ് ടോമിനെ ജയിപ്പിക്കുന്നതിനായാണ് ജോസഫ് പാലായിൽ എത്തിയത്. എന്നാൽ ജോസ് വിഭാഗത്തിൽ നിന്നുണ്ടായ നടപടി ജോസഫിന് വേദനയുണ്ടാക്കിയെന്നും മോൻസ് ജോസഫ് പറഞ്ഞു.

Read Also; പാലാ ഉപതെരഞ്ഞെടുപ്പ്; ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാൻ കോൺഗ്രസ് നടത്തുന്ന ചർച്ച ഇന്ന്

പാലാ തെരഞ്ഞെടുപ്പ് കൺവെൻഷനിലുണ്ടായത് യുഡിഎഫ് ധാരണയുടെ ലംഘനമാണ്. ജോസ് വിഭാഗം പ്രകോപനമുണ്ടാക്കുന്ന തരത്തിലാണ് പ്രതികരിച്ചത്. എന്നാൽ പി.ജെ ജോസഫ് കൺവെൻഷനിൽ മാന്യതയോടെ പെരുമാറി. പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കപ്പെടണമെന്നാണ് ആഗ്രഹിക്കുന്നത്. യുഡിഎഫ് ചർച്ചയിൽ പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പ്രവർത്തിക്കാൻ തങ്ങൾ തയ്യാറാണെന്നും എന്നാൽ അതിന് സാഹചര്യം ഉണ്ടാകണമെന്നും മോൻസ് ജോസഫ് പറഞ്ഞു.

അതേ സമയം പാലായിൽ ഇടഞ്ഞു നിൽക്കുന്ന ജോസഫ് പക്ഷത്തെ അനുനയിപ്പിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജോസഫ് വിഭാഗം നേതാക്കളുമായി ഇന്ന് ചർച്ച നടത്തുന്നുണ്ട്. ഉച്ചയ്ക്ക് 2 ന് കോട്ടയം ഡിസിസി ഓഫീസിൽ നടക്കുന്ന ചർച്ചയിൽ യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ ,കെ.സി ജോസഫ് എന്നിവരും ജോസഫ് പക്ഷത്തെ ജോയ് എബഹാമും മോൻസ് ജോസഫും പങ്കെടുക്കും.

Read Also; ‘യുഡിഎഫ് തകരുന്ന കപ്പൽ; അതിന്റെ കേളികൊട്ട് പാലായിൽ ഉയർന്ന് കഴിഞ്ഞു’ : കൊടിയേരി ബാലകൃഷ്ണൻ

പാലായിലെ യുഡിഎഫ് കൺവെൻഷനിൽ പി.ജെ ജോസഫിനെ കൂക്കി വിളിച്ചതും കേരള കോൺഗ്രസ് മുഖപത്രമായ പ്രതിച്ഛായയിലെ വിവാദലേഖനവുമാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഒരു കാരണവശാലും ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കേണ്ടതില്ലെന്നാണ് ജോസഫിന്റെ തീരുമാനം.

ഒന്നിച്ച് നിന്ന് പ്രവർത്തിക്കാനുള്ള സാഹചര്യമല്ല പാലായിലുള്ളതെന്ന് പി.ജെ ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ജോസഫ് നിലപാട് കടുപ്പിച്ചിരിക്കുന്നത് ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസും യുഡിഎഫും. ഈ സാഹചര്യത്തിലാണ് ജോസഫിനെ അനുനയിപ്പിക്കുന്നതിനായി ചർച്ച നടത്തുന്നത്. അതേ സമയം പ്രശ്ന പരിഹാരത്തിന് യുഡിഎഫ് നേതൃത്വം വഴി കാണണമെന്ന നിലപാടിലാണ് ജോസ് കെ മാണി പക്ഷം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here