ഈട്ടിത്തടിയിൽ ചുണ്ടൻവള്ള ശിൽപ്പങ്ങളൊരുക്കി കാലാകാരന്മാർ
കരകൗശല ഉൽപ്പന്നങ്ങളിൽ നിർമാണത്തിന് അധിക സമയമെടുക്കുന്ന ഒന്നാണ് ചുണ്ടൻ വള്ളങ്ങളുടെ ശിൽപ്പങ്ങൾ. ഈട്ടിത്തടിയിൽ മിനുക്കിയെടുക്കുന്ന ശിൽപ്പങ്ങൾക്ക് സംസ്ഥാന കരകൗശല കോർപറേഷൻ പ്രതിഫലം നൽകാൻ കാലതാമസം വരുത്തുന്നതിനാൽ ഈ മേഖലയിലെ കലാകാരന്മാർ പ്രതിസന്ധിയിലാണ്. 47 വർഷമായി ചുണ്ടൻ വള്ളങ്ങളുടെ മനോഹര ശിൽപ്പങ്ങളൊരുക്കുകയാണ് തിരുവനന്തപുരത്തെ കലാകരൻ മോഹനചന്ദ്രനും കൂട്ടരും.
കേരളത്തിലെ ചുണ്ടൻ വള്ളങ്ങളുടെ രൂപങ്ങൾ, മലയാളിയുടെ പരമ്പരാഗത സൗന്ദര്യ സങ്കൽപ്പത്തിന്റെ പ്രഥമ മുദ്രകളിലൊന്നാണ്. ഓളപ്പരപ്പിലെ രാജാക്കന്മാരുടെ വീറിന്റെയും, വേഗതയുടെയും ഖ്യാതി കടൽ കടന്ന് വിദേശികളുടെ ഷോ കെയ്‌സുകൾ വരെയെത്തി.
ഈ തടി കഷണത്തിൽ നിന്ന് കൊമ്പുയർത്തിയ ചുണ്ടനായി പരിണമിക്കുന്ന നിർമാണ കാഴ്ചയുടെ കൗതുകം ചെറുതൊന്നുമല്ല. നിരവധി കലാകാരന്മാരുടെ സമയമെടുത്തുള്ള അശ്രാന്തമായ പരിശ്രമമുണ്ട് പിന്നിൽ. ഇത് തിരുവനന്തപുരം കാരാളിയിലെ മോഹനചന്ദ്രന്റെ പണിശാല. സാധാരണ 6 പണിക്കാരാണ് ഇവിടെ ഉണ്ടാകാറുള്ളത്. ഓരോരുത്തർക്കും ഓരോ ജോലിയാണ് വിഭജിച്ച് നൽകിയിരിക്കുന്നത്.
ചെറുതും വലുതുമായ വള്ളത്തിന്റെ രൂപങ്ങൾ കൊത്തിയെടുക്കുന്നത് ഈട്ടിത്തടിയിൽ നിന്നാണ്. തുടർന്ന് പോളിഷ് ചെയ്‌തെടുത്ത് വള്ളപടി വയ്ക്കും. മഞ്ഞക്കടമ്പിൽ നിന്ന് തുഴക്കാരെയുണ്ടാക്കും. തുഴയും തടിയിൽ തന്നെ. കൊമ്പും, അടിത്തട്ടും, സ്ഥൂപിയും അമരക്കാരനും പിച്ചളയിൽ. കൊടയാണി നിരത്തി ഭംഗി കൂട്ടും.
എല്ലാത്തിനും കൃത്യം അളവും കണക്കമുണ്ട്. പശയും, ആണിയും, മൊട്ട് സൂചിയും ചേർത്ത് യോജിപ്പിക്കും. ഓർഡർ കിട്ടിയാൽ എത്ര വലുപ്പമുള്ള വള്ളവും റെഡി. പക്ഷെ അധ്വാനത്തിന് ഫലം കിട്ടുന്നില്ല എന്ന് മാത്രം. ഈ ചെയ്ത പണികൾ യന്ത്രവും ചെയ്യും. എന്നാൽ കൈയ്യിൽ നിന്ന് പിറക്കുന്നതിന്റെ അത്ര ഗുണവും മേന്മയും അവയ്ക്കുണ്ടാവില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here