കോട്ടയത്ത് കള്ളനെ പിടിക്കാൻ കാമറ വെച്ചു; കാമറയും അടിച്ചു മാറ്റി കള്ളൻ മുങ്ങി

സ്കൂളിലെ മോഷണം തടയാൻ സ്ഥാപിച്ച കാമറ മോഷ്ടിച്ച് കള്ളൻ കടന്നു. കോട്ടയത്താണ് സംഭവം. കോട്ടയം ജില്ലയിലെ പൊത്തൻപുറം സെൻ്റ് ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയോട് അനുബന്ധിച്ച ബ്ലോസം വാലി സ്കൂൾ ഓഫ് എയ്ഞ്ചൽസിൽ സ്ഥാപിച്ച കാമറയാണ് കള്ളൻ മോഷ്ടിച്ചത്.
കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഓഗസ്റ്റ് മാസത്തിൽ സ്കൂളിൽ മോഷണശ്രമം ഉണ്ടായതിനെത്തുടർന്നാണ് സ്കൂളിൽ കാമറകൾ സ്ഥാപിച്ചത്. നാലു കാമറളാണ് ഉണ്ടായിരുന്നത്. മോഷണത്തിനെത്തിയ കള്ളൻ രണ്ട് കാമറകൾ മുകളിലേക്കു തിരിച്ച് കാഴ്ച മറക്കുകയും മൂന്നാമതൊരെണ്ണം മോഷ്ടിച്ച് കടന്നുകളയുകയും ചെയ്തു.
പുറത്തുണ്ടായിരുന്ന നാലാമത്തെ ക്യാമറയിൽ മുഖം മൂടി ധരിച്ചെത്തിയ ഒരു ചെറുപ്പക്കാരൻ്റെ രൂപം പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യം സഹിതം സ്കൂൾ അധികൃതർ പൊലീസിൽ പരാതിപ്പെട്ടിരിക്കുകയാണ്. പഴയ മോഷണക്കേസിൽ അന്വേഷണം നടന്നു വരുന്നതിനിടെയാണ് വീണ്ടും മോഷണം നടന്നത്.
ഓഗസ്റ്റിൽ സ്കൂളിൻ്റെ ഗേറ്റും താഴും കതകിൻ്റെ പൂട്ടുകളും തകർത്ത് അകത്തു കടന്നായിരുന്നു മോഷണം. മുറിയിലെ സാധനങ്ങൾ വാരിവലിച്ചിട്ട മോഷ്ടാവ് കുറച്ച് പണവും ലാപ്‌ടോപ്പും കവർന്നിരുന്നു. ഓഫീസിൻ്റെ പൂട്ടു തുറക്കാൻ മോഷ്ടാവ് ശ്രമം നടത്തിയെങ്കിലും അതിനു സാധിച്ചിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here