സംസ്ഥാന സ്കൂൾ കലോത്സവം: ആകെ 28 വേദികൾ; മാറ്റുരക്കുന്നത് 13000ലധികം കുട്ടികൾ
നവംബർ 28നാരംഭിക്കുന്ന 60ആമത് സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. 28 വേദികളിലായി, 240ൽ പരം ഇനങ്ങളിലായി 13000ലധികം കുട്ടികളാണ് ഇത്തവണ മാറ്റുരക്കുക. നാലു ദിവസം നീളുന്ന കലോത്സവം ഡിസംബർ ഒന്നിനാണ് അവസാനിക്കുക. പൂർണമായും ഗ്രീൻ പ്രോട്ടോകോളിലാണ് കലോത്സവം നടക്കുക.
ഐങ്ങോത്ത് ഗ്രൗണ്ടിൽ തയ്യാറാക്കിയിരിക്കുന്ന പ്രധാന വേദി മഹാകവി കുഞ്ഞിരാമൻ നായരുടെ പേരിലാണ്. പടന്നക്കാട് ബേക്കൽ ക്ലബ് ഓഡിറ്റോറിയത്തിലെ ഗുരു ചന്തു പണിക്കറുടെ പേരിലുള്ള രണ്ടാമത്തെ വേദിയിൽ സംസ്കൃതോത്സവം നടക്കും. അജാനൂർ ഇക്ബാൽ ഹയർ സെക്കണ്ടറി സ്കൂളിലെ കെഎം അഹമദ്, കണ്ണൻ കേരളവർമ്മൻ എന്നിവരുടെ പേരിലുള്ള രണ്ട് വേദികളിലായാണ് അറബിക് കലോത്സവം നടക്കുക.
നവംബർ 28 വ്യാഴാഴ്ച രാവിലെ 9 മണിക്കാണ് ഉദ്ഘാടനം. കഥകളി, നാടകം, മോഹിനിയാട്ടം, കോൽക്കളി തുടങ്ങിയ ഇനങ്ങളാണ് ആദ്യ ദിനം ഉള്ളത്. ദഫ് മുട്ട്, ഭരതനാട്യം, തിരുവാതിര തുടങ്ങിയ ഇനങ്ങൾ രണ്ടാം ദിവസവും ചവിട്ടുനാടകം, കൂടിയാട്ടം, സംഘനൃത്തം തുടങ്ങിയ ഇനങ്ങൾ മൂന്നാം ദിവസവും ഉണ്ടാവും. അവസാന ദിവസമായ ഡിസംബർ ഒന്നിന് നാടോടി നൃത്തം, മാർഗം കളി തുടങ്ങിയ ഇനങ്ങളാണുള്ളത്.
1991 ല്‍ ആദ്യമായി കലാമാമാങ്കത്തിന് കാസര്‍ഗോഡ് വേദിയായപ്പോള്‍ അഞ്ചുവേദികളിലായിരുന്നു മത്സരം. 28 വര്‍ഷങ്ങള്‍ക്കിപ്പുറം അത് 28 ആയി ഉയർന്നു. മിക്കവേദികളുടെയും പണി അന്തിമഘട്ടത്തിലാണ്. 25 ന് മുഴുവന്‍ വേദികളും സംഘാടകര്‍ക്ക് കൈമാറും. 1991 ല്‍ 3000 മത്സരാര്‍ത്ഥികള്‍ മാത്രമായിരുന്നു കലോത്സവത്തിനായി എത്തിയിരുന്നതെങ്കില്‍ 240 ല്‍ പരം ഇനങ്ങളിലായി പതിമൂവായിരത്തിലധികം കുട്ടികളാണ് ഇത്തവണ കാഞ്ഞങ്ങാട് മാറ്റുരയ്ക്കാനെത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here