പരപ്പനങ്ങാടി- കടലുണ്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധം ശക്തം
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി- കടലുണ്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ആറ് കിലോമീറ്റർ ദൂരത്തോളം റോഡ് തകർന്ന് നാല് വർഷമായിട്ടും ജനപ്രതിനിധികളും സർക്കാരും തിരിഞ്ഞു നോക്കുന്നില്ലന്നാണ് ആക്ഷേപം. റോഡ് നിര്‍മാണത്തില്‍ അഴിമതി നടന്നതായും പറയപ്പെടുന്നു.
പരപ്പനങ്ങാടി മുതൽ കടലുണ്ടി വരെയുള്ള റോഡിലൂടെ ഒരു തവണ സഞ്ചരിച്ചാൽ ആരോഗ്യവാന്മാർ പോലും രോഗികളായി മാറും. അത്രത്തോളം ശോചനീയമാണ് സ്ഥിതി. വലിയ ഗർത്തങ്ങളാണ് റോട്ടിൽ മുഴുവൻ. പൊടി ശല്യവും രൂക്ഷം. ഒരു മഴ പെയ്താൽ റോഡ് മുഴുവൻ കുളങ്ങളാണ്. കാൽ നടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് റോഡിന്റെത്.
റോഡിലെ വലിയ ഗർത്തങ്ങൾ കാരണം നിരവധി പേരാണ് ഇവിടെ അപകടത്തിൽ പെടുന്നത്. മൂന്ന് പേരുടെ മരണത്തിനും ഈ ദുർഘട പാത കാരണമായി.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുജനം പ്രക്ഷോഭം തുടങ്ങിയിട്ടും കാലമേറെയായി. എന്നിട്ടും അധികൃതർക്ക് അനക്കമില്ല എന്നതാണ് പരിഹാസ്യം. ഭരണകൂടവും ജനപ്രതിനിധികളും വ്യത്യസ്ത രാഷ്ട്രീയത്തിന്റെ ഭാഗമായതിനാൽ പരസ്പരം പഴിചാരുകയാണെന്ന് നാട്ടുകാർ. അതുകൊണ്ട് രാഷ്ട്രീയത്തിനതീതമായി പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ.
kadalundi parappanangadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here