Advertisement

എംജി സർവകലാശാല മാർക്ക് ദാന വിവാദം; മോഡറേഷനിലൂടെ ജയിച്ച നൂറ്റി പതിനെട്ട് വിദ്യാർത്ഥികളുടെ ഫലം റദ്ദാക്കി

November 29, 2019
Google News 0 minutes Read

വിവാദ മാർക്ക് ദാനം പിൻവലിച്ച സിൻഡിക്കേറ്റ് നടപടി അംഗീകരിച്ച് എംജി സർവകലാശാല ഉത്തരവ്. മോഡറേഷനിലൂടെ ജയിച്ച 118 വിദ്യാർത്ഥികളുടെ ഫലം റദ്ദാക്കി. ഇവരുടെ സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങും.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന്റെ സെക്രട്ടറി കെ ഷറഫുദീന്റെ അയൽവാസിക്കായി ബിടെക് കോഴ്സിന് ഒന്നാകെ സ്‌പെഷ്യൽ മോഡറേഷൻ നൽകാനുള്ള തീരുമാനം ഒക്ടോബർ 26ന് ചേർന്ന സിൻഡിക്കേറ്റ് യോഗം പിൻവലിച്ചിരുന്നു. ഫെബ്രുവരി 22ന് നടന്ന അദാലത്തിലെ തീരുമാനം വിവാദമായതിനെ തുടർന്നായിരുന്നു നടപടി.

സിൻഡിക്കേറ്റ് തീരുമാനം അംഗീകരിച്ച് തുടർ നടപടികൾക്ക് നിർദേശം നൽകിയാണ് സർവകലാശാല
ഉത്തരവിറക്കിയത്. ഫലത്തിൽ ഇതുവരെ നൂറ്റിപതിനെട്ട് വിദ്യാർത്ഥികൾക്കാണ് മോഡറേഷൻ നൽകാനുള്ള തീരുമാനം ഗുണം ചെയ്തത്. മാർക്ക് ദാനം റദ്ദാക്കിയതോടെ ഇവരുടെ പരീക്ഷാഫലവും റദ്ദായി. 118 പേരുടെയും കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡുകൾ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ, ഡിഗ്രി സർട്ടിഫിക്കറ്റുകൾ എന്നിവ തിരികെ വാങ്ങാനും സർവകലാശാല ഉത്തരവിട്ടു. ഇതിന് വിസമ്മതിക്കുന്നവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനും നിർദേശമുണ്ട്.

മോഡറേഷൻ വഴി ജയിച്ചത് മൂലം 2018ലെ സപ്ലിമെന്ററി പരീക്ഷകൾ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്കായി 3,5,7,8 സെമസ്റ്റർ പരീക്ഷകൾ നടത്താൻ പരീക്ഷാ കൺട്രോളറോട് ശുപാർശ ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച മാർക്ക്ദാന ആരോപണത്തിൽ വ്യക്തമായ തെളിവുകൾ പുറത്തു വന്നതിന് പിന്നാലെയാണ് തീരുമാനം പിൻവലിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here