വിദേശ തൊഴിലാളികൾ മാതൃരാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിൽ 10 ശതമാനം കുറവെന്ന് സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി
വിദേശ തൊഴിലാളികൾ മാതൃരാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിൽ 10 ശതമാനം കുറവ് രേഖപ്പെടുത്തിയതായി സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി. ഈ വർഷം ഒക്ടോബർ വരെ വിദേശികൾ അയച്ച പണത്തിലാണ് കുറവ് രേഖപ്പെടുത്തിയതെന്നും അതോറിറ്റി വ്യക്തമാക്കി.
കഴിഞ്ഞ വർഷം വിദേശ തൊഴിലാളികൾ മാതൃരാജ്യങ്ങളിലേക്ക് അയച്ച പണത്തെക്കാൾ 10,405 കോടി റിയാൽ കുറവാണ് ഈ വർഷം അയച്ചത്. 10 മാസത്തിനിടെ 9.7 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഒക്ടോബർ മാസത്തെ വിദേശികളുടെ റെമിറ്റൻസി 5.8 ശതമാനം കുറവ് രേഖപ്പെടുത്തിയെന്നും കേന്ദ്ര ബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
സ്വദേശി പൗരൻമാർ വിദേശ രാജ്യങ്ങളിലേക്ക് അയച്ച പണത്തിലും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 5090 കോടി റിയാലാണ് അയച്ചതെങ്കിൽ ഈ വർഷം അത് 4718 കോടി റിയാലായി കുറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സൗദിയിലെ വിദേശികൾ മാതൃരാജ്യത്തേക്ക് അയച്ച പണത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് 2018 ലാണ്. 2015ൽ 15,686 കോടി റിയാലാണ് പത്തു വർഷത്തിനിടയിൽ വിദേശികളുടെ ഏറ്റവും ഉയർന്ന റെമിറ്റൻസ്.
അതേസമയം, കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരം സ്വദേശി പൗരൻമാർ ദിവസവും ശരാശരി 17 കോടി റിയാലാണ് വിദേശത്തേക്ക് അയക്കുന്നുണ്ടെന്നും കേന്ദ്ര ബാങ്കായ സാമയുടെ റിപ്പോർട്ടിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here