ഇന്നത്തെ പ്രധാന വാർത്തകൾ (06.12.2019)

പൊലീസ് വെടിവച്ചു കൊന്ന പ്രതികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച വരെ മറവു ചെയ്യരുതെന്ന് തെലങ്കാന ഹൈക്കോടതി. സാമൂഹ്യ പ്രവർത്തകർ നൽകിയ ഹർജിയിലാണ് നടപടി.
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് 20-20; ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് 20-20 ൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. ആറ് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.
ഉന്നാവിൽ അക്രമികൾ തീകൊളുത്തിയ പെൺകുട്ടിയുടെ കുടുംബത്തിന് ഭീഷണി
ഉത്തർപ്രദേശിലെ ഉന്നാവിൽ അക്രമികൾ തീകൊളുത്തിയ പെൺകുട്ടിയുടെ കുടുംബത്തിന് ഭീഷണി. പ്രതികളെ അനുകൂലിക്കുന്നവരാണ് ഭീഷണി മുഴക്കിയത്. തൊണ്ണൂറ് ശതമാനം പൊളളലേറ്റ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. വിദഗ്ധ ചികിത്സയ്ക്കായി പെൺകുട്ടിയെ ഇന്നലെ ലക്‌നൗവിൽ നിന്ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലെത്തിച്ചിരുന്നു. സംഭവം അന്വേഷിക്കാൻ യു പി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
ബലാത്സംഗ കേസിലെ നാല് പ്രതികളെ പൊലീസ് വെടിവച്ചുകൊന്ന സംഭവം; കേന്ദ്രം റിപ്പോര്‍ട്ട് തേടി
തെലങ്കാനയില്‍ ബലാത്സംഗ കേസിലെ നാല് പ്രതികളെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടി. പാര്‍ലമെന്റില്‍ പ്രതിപക്ഷം ഏറ്റുമുട്ടല്‍ വിഷയം ഉന്നയിച്ചു. രാജ്യത്തെ സ്ത്രീകള്‍ക്ക് എതിരെ ഉള്ള അതിക്രമത്തിന് നിയമമാര്‍ഗത്തില്‍ കേന്ദ്രത്തിന് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ശക്തമായ ഭാഷയില്‍ എതിര്‍ത്ത് സ്മൃതി ഇറാനി നടത്തിയ പരാമര്‍ശം സഭാ നടപടികള്‍ തടസപ്പെടുത്തി.
ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന ശേഷം കത്തിച്ച പ്രതികളെ പൊലീസ് കൊലപ്പെടുത്തിയത് ഡോക്ടർ കൊല്ലപ്പെട്ട അതേ ദേശീയ പാതയിൽ. തെളിവെടുപ്പിനിടെ കുറ്റകൃത്യം പുനഃരാവിഷ്‌കരിക്കുമ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് പ്രതികൾക്ക് നേരെ വെടിവച്ചത്. ഹൈദരാബാദ് പൊലീസിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. പെൺകുട്ടിയുടെ കുടുംബവും നടപടിയെ സ്വാഗതം ചെയ്തു.
ഹൈദരാബാദ് ബലാത്സംഗ കേസിലെ നാല് പ്രതികളെയും പൊലീസ് വെടിവച്ചുകൊന്നു
ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെയും വെടിവച്ചു കൊന്നു. കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തെളിവെടുപ്പിനിടെ പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് സംഭവം.
കാഴ്ചയുടെ വസന്തമൊരുക്കാൻ ഇന്ന് ഐഎഫ്എഫ്‌കെക്ക് തുടക്കം
ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചലച്ചിത്ര മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. നടി ശാരദയാണ് വിശിഷ്ടാതിഥി. ചടങ്ങുകൾക്ക് ശേഷം ഉദ്ഘാടന ചിത്രമായ ‘പാസ്ഡ് ബൈ സെൻസർ’ പ്രദർശിപ്പിക്കും.
today’s headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here