കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്‍ ഇഎംഎല്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍

കാസര്‍ഗോട്ടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്‍ ഇഎംഎല്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍.
ഭെല്ലിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഒരു വര്‍ഷത്തോളമായി തൊഴിലാളികള്‍ക്ക് ശമ്പളം പോലും ലഭിക്കുന്നില്ല.
2011 വരെ കെല്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലായിരുന്നു.
2011 ലാണ് മഹാരത്‌ന കമ്പനിയായ ഭെല്‍ ഇഎംഎല്‍ ഏറ്റെടുക്കുന്നത്. 2010 വരെ ലാഭത്തിലായിരുന്ന കമ്പനി ഭെല്ലില്‍ ലയിച്ചതോടെ നഷ്ടത്തില്‍ കൂപ്പുകുത്തുകയായിരുന്നു. ഇതോടെ സ്ഥാപനം സംസ്ഥാന സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായി.
നീണ്ടകാലത്തെ കാത്തിരിപ്പിനും സമരങ്ങള്‍ക്കുമൊടുവില്‍ 2019 സെപ്റ്റംബറിലാണ് കമ്പനി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ നാളിതുവരെയായി തുടര്‍ നടപടികളൊന്നുമുണ്ടായില്ല. കമ്പനി ഏറ്റെടുക്കാനുള്ള തീരുമാനം നടപ്പിലാക്കണമെന്നും, മുടങ്ങിക്കിടക്കുന്ന ശമ്പളം അടിയന്തരമായി അനുവദിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
നിലവില്‍ 51 ശതമാനം ഓഹരി ഭെലിനും കേരള സര്‍ക്കാരിന് 49 ശതമാനവും ഓഹരിയാണുള്ളത്.
സ്ഥാപനത്തിന് ഇപ്പോള്‍ 40 കോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്നാണ് കണക്കുകള്‍. സ്ഥാപനം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് മുന്‍പെ മുടങ്ങിയ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഭെല്‍ അധികൃതര്‍ തയാറാകണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here