ഉന്നാവ് പീഡനക്കേസ്; വിധി ഇന്ന്

ഉന്നാവ് പീഡനക്കേസിൽ ഡൽഹി പ്രത്യേക വിചാരണാക്കോടതി ഇന്ന് വിധി പറയും. ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗർ അടക്കമുള്ളവരാണ് പ്രതികൾ. സുപ്രിംകോടതി ഇടപെടലിനെ തുടർന്നാണ് അതിവേഗ വിചാരണയ്ക്ക് കളമൊരുങ്ങിയതും വിധി പറയാൻ തീരുമാനിച്ചതും.
2018 ഏപ്രിലിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ ഉന്നാവ് പെൺകുട്ടി പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് കൂട്ടബലാൽസംഗം രാജ്യമറിഞ്ഞത്. ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിനും കൂട്ടുപ്രതികൾക്കുമെതിരെ 2017 ഓഗസ്റ്റിൽ നൽകിയെങ്കിലും പൊലീസ് കേസെടുക്കാതെ ആട്ടിയോടിക്കുന്നുവെന്ന് പെൺകുട്ടി പറഞ്ഞത് രാജ്യം ഞെട്ടലോടെയാണ് കേട്ടത്. വൻ രാഷ്ട്രീയ കോളിളക്കമുണ്ടായതോടെ കേസ് സിബിഐ ഏറ്റെടുത്തു. ബിജെപി എംഎൽഎയും കൂട്ടുപ്രതികളും അറസ്റ്റിലായി. ഇതിനിടെ, പെൺകുട്ടിയെ ട്രക്കിടിപ്പിച്ച് കൊല്ലാൻ ശ്രമം നടന്നു.
Read Also : ഉന്നാവ് പെൺകുട്ടി മരിച്ചതിൽ പ്രതിഷേധിക്കുന്നതിനിടെ മകളെ തീകൊളുത്തി കൊല്ലാൻ അമ്മയുടെ ശ്രമം
മാസങ്ങൾ നീണ്ട വിദഗ്ധ ചികിത്സക്കൊടുവിലാണ് പെൺകുട്ടി സാധാരണ നിലയിലേക്കെത്തിയത്. സുരക്ഷ വേണമെന്ന പെൺകുട്ടിയുടെ കത്ത് കണക്കിലെടുത്ത സുപ്രിംകോടതി, വിചാരണ ഉത്തർപ്രദേശിൽ നിന്ന് ഡൽഹിക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് തുടങ്ങിയ വിചാരണ ഡിസംബർ രണ്ടിനാണ് അവസാനിച്ചത്. ഇതിനിടെ, ഡൽഹി എയിംസ് ആശുപത്രിയിൽ ഒരുക്കിയ താൽക്കാലിക കോടതിയിൽ ഇരയുടെ മൊഴി രേഖപ്പെടുത്തി. സിബിഐയുടെയും പ്രതികളുടെയും വാദമുഖങ്ങളും പൂർത്തിയായ ശേഷമാണ് വിധി പറയാൻ മാറ്റിയത്.
ഡൽഹിയിൽ നിർഭയ ഓടുന്ന ബസിനുള്ളിൽ ബലാൽസംഗത്തിന് ഇരയായ അതേദിവസം തന്നെയാണ് കേസിൽ വിധി പറയാൻ തീരുമാനിച്ചതെന്നത് ശ്രദ്ധേയമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here