ക്രിയാത്മക തീരുമാനങ്ങളില്ല; മാഡ്രിഡ് കാലാവസ്ഥ ഉച്ചകോടിക്ക് സമാപനം

പാരീസ് കരാറിനോട് അനുബന്ധിച്ച് മാഡ്രിഡിൽ നടന്ന കാലാവസ്ഥ ഉച്ചകോടി സമാപിച്ചു. ക്രിയാത്മക തീരുമാനങ്ങളില്ലാതെ അവസാനിച്ച ഉച്ചകോടിയിൽ ചിലിയാണ് അധ്യക്ഷത വഹിച്ചിരുന്നത്.
ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കാൻ ഫലപ്രദമായ നടപടികൾ ആസൂത്രണം ചെയ്യുക എന്നതായിരുന്നു മാഡ്രിഡ് ഉച്ചകോടിയുടെ അജണ്ട. 2015 ലെ പാരീസ് ഉടമ്പടി അനുസരിച്ച് 1.5 ഡിഗ്രിയായി കാർബൺ ബഹിർഗമനം പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തിന് അനുസൃതമായുള്ള നടപടികൾക്ക് രാജ്യങ്ങളെ പ്രേരിപ്പിക്കുന്ന കാര്യത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് യൂറോപ്യൻ പാർലമെന്റ് അംഗം ബാസ് ഐക്കൗട്ട് പറഞ്ഞു.
പഴയ ജൈവവാതക മാനദണ്ഡങ്ങളിൽ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി ബാസ് ഐക്കൗട്ട് വ്യക്തമാക്കി. ആഗോളതാപനത്തിന്റെ കെടുതികൾ അതി രൂക്ഷമായി അനുഭവിക്കുന്ന ചെറുദ്വീപ് രാജ്യങ്ങൾക്ക് നഷ്ട പരിഹാരം നൽകുന്നതിൽ മാഡ്രിഡ് ഉച്ചകോടിയിൽ ധാരണയായി. ഉച്ചകോടിയിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നുവെങ്കിലും ആഗോളതാപനം കുറയ്ക്കാൻ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കണമെന്ന് ഒട്ടുമിക്ക രാജ്യങ്ങളും അഭിപ്രായപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here