ഉന്നാവ് ബലാത്സംഗ കേസ്; ഹൈക്കോടതിയെ സമീപിച്ച് കുൽദീപ് സെൻഗർ

ഉന്നാവ് ബലാത്സംഗ കേസിൽ പ്രത്യേക വിചാരണ കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് മുൻ ബിജെപി നേതാവും എംഎൽഎയുമായ കുൽദീപ് സെൻഗർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കുറ്റക്കാരനാണെന്നും മരണം വരെ ജയിലിൽ തുടരണമെന്നുമുള്ള വിധി ചോദ്യം ചെയ്താണ് അപ്പീൽ നൽകിയത്.
കഴിഞ്ഞ വർഷം ഡിസംബർ 20നാണ് ഉന്നാവ് ബലാത്സംഗ കേസിൽ സെൻഗറിന് വിചാരണ കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. ഡൽഹി പ്രത്യേക കോടതി പത്ത് ലക്ഷം രൂപ പീഡനത്തിനിരയായ പെൺകുട്ടിക്കും 15 ലക്ഷം രൂപ കോടതി ചെലവിനുമായി നൽകാനാണ് വിധിച്ചത്. പീഡനം നടന്ന സമയത്ത് നാട്ടിലുണ്ടായിരുന്നില്ല എന്ന പ്രതിയുടെ വാദം തള്ളിയായിരുന്നു കോടതി നിർണായക വിധി പുറപ്പെടുവിച്ചത്.
2018 ഏപ്രിലിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ ഉന്നാവ് പെൺകുട്ടി പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് കൂട്ടബലാത്സംഗം രാജ്യമറിഞ്ഞത്. സെൻഗാറിനും കൂട്ടുപ്രതികൾക്കുമെതിരെ 2017 ഓഗസ്റ്റിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാതെ ആട്ടിയോടിക്കുന്നുവെന്ന് പെൺകുട്ടി പറഞ്ഞത് രാജ്യം ഞെട്ടലോടെയാണ് കേട്ടത്. വൻ രാഷ്ട്രീയ കോളിളക്കമുണ്ടായതോടെ കേസ് സിബിഐ ഏറ്റെടുത്തു. ബിജെപി എംഎൽഎയും കൂട്ടുപ്രതികളും അറസ്റ്റിലായി. ഇതിനിടെ, പെൺകുട്ടിയെ ട്രക്കിടിപ്പിച്ച് കൊല്ലാനും ശ്രമം നടന്നു.
read also: ഉന്നാവ് പീഡനക്കേസ്: കുൽദീപ് സെൻഗാറിന് ജീവപര്യന്തം; കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് പ്രതി
മാസങ്ങൾ നീണ്ട വിദഗ്ധ ചികിത്സക്കൊടുവിലാണ് പെൺകുട്ടി സാധാരണ നിലയിലേക്കെത്തിയത്. സുരക്ഷ വേണമെന്ന പെൺകുട്ടിയുടെ കത്ത് കണക്കിലെടുത്ത സുപ്രിംകോടതി, വിചാരണ ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് തുടങ്ങിയ വിചാരണ ഡിസംബർ രണ്ടിനാണ് അവസാനിച്ചത്. ഇതിനിടെ, ഡൽഹി എയിംസ് ആശുപത്രിയിൽ ഒരുക്കിയ താത്കാലിക കോടതിയിൽ ഇരയുടെ മൊഴി രേഖപ്പെടുത്തി. സിബിഐയുടെയും പ്രതികളുടെയും വാദമുഖങ്ങളും പൂർത്തിയായ ശേഷമാണ് വിധി പറയാൻ മാറ്റിയത്.
story highlights- kuldeep singh sengar, unnao rape case, high court of delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here