കര്‍ണാടകയില്‍ ഇറക്കത്തില്‍ കാര്‍ തനിയെ പിന്നോട്ടുരുണ്ട് കയറ്റം കയറി ; പിന്നിലെ ശാസ്ത്രമിതാണ്
കര്‍ണാടകയിലെ നാഗര്‍ഹോള വന്യജീവി സങ്കേതത്തില്‍ ഇറക്കത്തില്‍ കാര്‍ തനിയെ പിന്നോട്ടുരുണ്ട് കയറ്റം കയറിയ സംഭവത്തിന് പിന്നില്‍ കാന്തികമല എന്ന പ്രതിഭാസം. ഈ മാസമാദ്യം വയനാട് മാനന്തവാടിയില്‍ നിന്ന് കുട്ട-നാഗര്‍ഹോള വഴിക്കുള്ള യാത്രയില്‍ കുട്ട ചെക്ക്‌പോസ്റ്റ് കഴിഞ്ഞ് നാഗര്‍ഹോള വനമേഖലയിലേക്ക് പ്രവേശിക്കവെയാണ് മലയാളി സുഹൃത്തുകള്‍ക്ക് ഈ അനുഭവമുണ്ടായത്. കോലഞ്ചേരി സ്വദേശികളായ എം ജീവസ്, ടി കെ ജോണ്‍സണ്‍ എന്നിവരാണ് കാന്തികപ്രതിഭാസം അനുഭവിച്ചറിഞ്ഞത്.
ജീവസും ജോണ്‍സണും, റോഡരുകിലെ ചതുപ്പില്‍ വെള്ളം കുടിക്കാനെത്തിയ കാട്ടുപോത്തിനെ കണ്ട് ഇറക്കത്തില്‍ കാര്‍ ന്യൂട്രലാക്കി നിറുത്തി. അപ്പോഴേക്കും കാര്‍ തനിയെ പിന്നോട്ടുരുണ്ട് കയറ്റം കയറിയപ്പോള്‍ അവര്‍ അമ്പരന്നുപോയി. പിന്നീട് ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഇവരുടെ സുഹൃത്തുക്കളും ഈ റൂട്ടില്‍ കാറുമായി യാത്ര ചെയ്തു. കയറ്റത്തില്‍ പുറകോട്ട് തനിയെ നീങ്ങാന്‍ തുടങ്ങിയ കാര്‍ 10 കിലോമീറ്റര്‍ വരെ സ്പീഡിലെത്തി വനത്തിലെ ഹമ്പ് ചാടിക്കടക്കുകയും ചെയ്തു. ഒമാനില്‍ ജോലി ചെയ്യുന്ന ജീവസിനും ജോണ്‍സിനും ഒമാനിലെ കാന്തികമല പ്രതിഭാസമുള്ള സ്ഥലം പരിചയമുണ്ടായിരുന്നെന്നും ഇത് കൊണ്ട് തന്നെ നാഗര്‍ഹോള വനത്തിലെ പ്രതിഭാസം പെട്ടന്ന് തന്നെ മനസിലായെന്നും ജീവസ് പറഞ്ഞു. ഒമാന്‍ സലാലയിലെ കാന്തികമല പ്രദേശം ലോകപ്രശസ്തമാണ്.
കാന്തികമല പ്രതിഭാസം. വസ്തുക്കള്‍ ഗുരുത്വാകര്‍ഷണ ബലത്തിന് വിപരീതമായി തനിയെ ഉരുണ്ട് കയറ്റം കയറുന്ന പ്രതിഭാസമാണ് കാന്തികമല പ്രതിഭാസം. നാഗര്‍ഹോള വന്യജീവി സങ്കേതം സന്ദര്‍ശിച്ച മലയാളികളായ യുവാക്കളാണ് ഈ പ്രതിഭാസം ആദ്യമായി കണ്ടത്. തെക്കേ ഇന്ത്യയില്‍ ആദ്യമായാണ് കാന്തികമല പ്രതിഭാസം കണ്ടെത്തുന്നതെന്നാണ് വിദഗ്ധരുടെ പ്രതികരണം.
ഇന്ത്യയില്‍ നാല് സ്ഥലങ്ങളില്‍ കാന്തികമല പ്രതിഭാസം ഉള്ളതായാണ് സ്ഥരീകരണം. മഹാരാഷ്ട്ര, ഛത്തീസ്ഘട്ട്, ഗുജറാത്ത് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലും. നിരവധി വിദേശരാജ്യങ്ങളിലും ഈ പ്രതിഭാസം കണ്ടെത്തിയിട്ടുണ്ട്. പ്രതിഗുരുത്വാകര്‍ഷണത്തിന്റെ ഫലമായി വസ്തുക്കള്‍ തനിയെ കയറ്റം കയറുന്ന പ്രതിഭാസം ഗ്രാവിറ്റി ഹില്‍, മാഗ്നറ്റിക് ഹില്‍, മിസ്റ്ററി ഹില്‍, മിസ്റ്ററി സ്‌പോട്ട്, ഗ്രാവിറ്റി റോഡ് എന്നൊക്കെയാണ് അറിയപ്പെടുന്നത്. മലമുകളിലുള്ള ശക്തമായ കാന്തിക പ്രഭാവമാണ് ഇത്തരം പ്രതിഭാസത്തിന് കാരണമെന്നാണ് ശാസ്ത്രീയമായ വിശദീകരണം.
ഗുരുത്വാകര്‍ഷണ നിയമ പ്രകാരം ഇറക്കത്തില്‍ ന്യൂട്രല്‍ ഗിയറില്‍ നിറുത്തിയിടുന്ന വാഹനം താഴേക്കാണ് ഉരുളേണ്ടത്. ഇതിനു പകരം കാന്തികമല പ്രദേശത്ത് വാഹനങ്ങള്‍ തനിയെ പുറകോട്ട് കയറ്റം കയറും. ഇത്തരം പ്രദേശത്ത് വെള്ളം ഒഴിച്ചാലും മുകളിലോട്ട് ഒഴുകും. വിശദീകരിക്കാന്‍ പറ്റാത്ത വിസ്മയമായും ആളുകള്‍ കാന്തികമല പ്രതിഭാസത്തെ വിശേഷിപ്പിക്കാറുണ്ട്. ഈ പ്രതിഭാസം ഉള്ള പ്രദേശത്തെ പ്രേതബാധയുള്ള സ്ഥലമായി ആളുകള്‍ വിശേഷിപ്പിക്കാറുണ്ട്.
Story Highlights- The car sits alone and climbs; This is the science behind it, The magnetic field phenomenon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here