ഡല്‍ഹി തെരഞ്ഞടുപ്പ്; ഷഹിന്‍ ബാഗില്‍ കനത്ത പോളിംഗ്

ഡല്‍ഹി തെരഞ്ഞടുപ്പ് പ്രചാരണങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്ന ഷഹിന്‍ ബാഗില്‍ കനത്ത പോളിംഗ്. രാവിലെ വോട്ടെടുപ്പ് ആരംഭിച്ചതുമുതല്‍ ഷഹിന്‍ ബാഗിന് സമീപമുള്ള സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷഹിന്‍ ബാഗിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം ദേശീയതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ആരോപണ പ്രത്യാരോപണങ്ങളുമായി ഷഹിന്‍ ബാഗ് സമരം നിറഞ്ഞ് നിന്നിരുന്നു.
‘ ഞാന്‍ ഇന്ത്യക്കും ഭരണഘടനയ്ക്കും വേണ്ടി വോട്ട് രേഖപ്പെടുത്തുന്നു. ഞങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണ്’ ഷഹിന്‍ ബാഗില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ഷഹിന്‍ ബാഗിലെ ഒരു സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു. ‘ ഇത്തവണ ദേശീയ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് പ്രാദേശികമായ മറ്റു പ്രശ്നങ്ങളോ, ജല-വൈദ്യുത പ്രശ്നങ്ങളോ ഞങ്ങളുടെ പ്രദേശത്ത് നിലവിലില്ല. ജനങ്ങള്‍ പുറത്തേക്ക് വന്ന് വോട്ട് ചെയ്യണം’ ഷഹിന്‍ ബാഗിലെ മറ്റൊരു വോട്ടര്‍ പ്രതികരിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരായി ഷഹിന്‍ ബാഗിലെ സമരത്തിന്റെ മുന്‍നിരയില്‍ അണിനിരന്നത് സ്ത്രീകളും കുട്ടികളുമായിരുന്നു. ഷഹിന്‍ ബാഗില്‍ നടന്ന പ്രതിഷേധങ്ങള്‍ ദേശവിരുദ്ധമാണെന്നായിരുന്നു തെരഞ്ഞെടുപ്പില്‍ ഉടനീളം ബിജെപിയുടെ ആയുധം. ബിജെപിക്ക് മറുപടിയുമായി ആം ആദ്മിയും രംഗത്തെത്തി. വോട്ടര്‍മാര്‍ കുറവുള്ള മണ്ഡലം ഡല്‍ഹി ഓഖ്ല നിയോജക മണ്ഡലത്തിലാണ് ഷഹിന്‍ ബാഗ്.
Story Highlights- Delhi elections 2020, Heavy polling in Shahin Bag
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here