കുളത്തൂപ്പുഴയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം; സ്ഥിതിഗതികൾ ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നുണ്ട്; വി മുരളീധരൻ

കൊല്ലം കുളത്തൂപ്പുഴയിൽ വഴിയരികിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ട്വൻറിഫോറിനോട് പറഞ്ഞു. സംഭവം അതീവ ഗൗരവമുള്ളതാണ്. അടിയന്തരമായി കേന്ദ്രവും സംസ്ഥാനവും ഉയർന്ന പ്രാധാന്യം നൽകി അന്വേഷണം നടത്തും. പിന്നിൽ പ്രവർത്തിച്ച ആളുകളെ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
Read Also: വഴിയരികിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം; നിർണായക സൂചനകൾ ലഭിച്ചതായി ഡിജിപി
അതേ സമയം, സംഭവത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചു. വനമേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ കുളത്തൂപ്പുഴ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. എൻഐഎ, ക്രൈംബ്രാഞ്ച്, മിലിട്ടറി ഇന്റലിജൻസ് തുടങ്ങിയ സേനാ വിഭാഗങ്ങൾ കുളത്തൂപ്പുഴ പൊലീസ് സ്‌റ്റേഷനിലെത്തി വെടിയുണ്ടകൾ പരിശോധിച്ചു. ഒപ്പം ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ടോമിൻ തച്ചങ്കരി, തീവ്രവാദ വിരുദ്ധ സേനാ ഡിഐജി അനൂപ് ജോൺ കുരുവിള എന്നിവർ നേരിട്ടെത്തിയും അന്വേഷണം നടത്തി. കുളത്തൂപ്പുഴയിലെ വനമേഖലകളിലും സംഘം തിരച്ചിൽ നടത്തി.
കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് കൈമാറിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സംഭവത്തിൽ നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ട്. തീവ്രവാദ വിരുദ്ധ സേനാ ഡിഐജി അനൂപ് ജോൺ കുരുവിളക്കാണ് അന്വേഷണ ചുമതല.
കൊല്ലം കുളത്തൂപ്പുഴയിലെ മുപ്പതടി പാലത്തിന് സമീപത്ത് നിന്ന് ഇന്നലെ ഉച്ചയോടെയാണ് കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ കണ്ടെത്തിയത്. 14 വെടിയുണ്ടകളിൽ 12 എണ്ണത്തിലും പാകിസ്താൻ ഓർഡൻസ് ഫാക്ടറിയുടെ ചുരുക്കെഴുത്തായ പിഒഎഫ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പാകിസ്താൻ സൈന്യത്തിന് വേണ്ടി വെടിയുണ്ടകൾ നിർമിക്കുന്ന ഫാക്ടറിയാണ് ഇത്. ഈ വിവരം ലഭിച്ചതോടെയാണ് അന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾ ഇടപെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here