കല്ലട ബസ് അപകടം: ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് ഗതാഗത മന്ത്രി

കല്ലട ബസ് അപകടത്തിൽ നടപടിയെടുത്ത് ഗതാഗത വകുപ്പ്. അപകടത്തിന് കാരണക്കാരനായ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ ട്വന്റിഫോറിനോട് പ്രതികരിച്ചു.
സമൂഹ മനസാക്ഷി ഉണർത്തുന്നതാണ് അമൃത മേനോൻ പോസ്റ്റ് ചെയ്ത വീഡിയോ എന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ ഗതാഗത വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പെർമിറ്റ് റദ്ദാക്കാൻ ആവുമോ എന്നും പരിശോധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഫെബ്രുവരി 21നാണ് ബംഗലൂരു-പെരിന്തൽമണ്ണ ബസ് മൈസൂർ ഹുൻസൂരിൽ വച്ച് അപകടത്തിൽ പെടുന്നത്. എതിരെ വന്ന കാറിനെ അപകടത്തിൽ നിന്ന് രക്ഷിക്കുന്നതിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടതെന്നായിരുന്നു വിശദീകരണം. എന്നാൽ ഡ്രൈവറുടെ അനാസ്ഥയാണ് ഒരാളുടെ ജീവനെടുത്ത അപകടത്തിന് കാരണമെന്ന് അപകട സമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരിലൊരാളായ അമൃത മേനോൻ ഫേസ്ബുക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തി.
രാത്രി 9.30നാണ് ബസ് ബംഗലൂരുവിൽ നിന്നെടുക്കുന്നത്. ബസ് യാത്ര തുടങ്ങുമ്പോൾ മുതൽ അമിത വേഗത്തിലാണ് വണ്ടി പോയത്. സ്ലീപ്പറായിരുന്നതുകൊണ്ട് തന്നെ ബസ് കുലുങ്ങി ഒരു ശരാശരി സ്ലീപ്പറിൽ കിടക്കുന്നത് പോലെ സുഖകരമായിരുന്നില്ല യാത്ര. യാത്രയ്ക്കിടെ ബസിന്റെ അമിത വേഗം കണ്ട് ഭയന്ന് പല യാത്രക്കാരും ഡ്രൈവറോട് വേഗം കുറയ്ക്കാൻ ആവശ്യപ്പെടുന്നുണ്ടായിരുന്നുവെന്ന് അമൃത പറയുന്നു. എന്നാൽ തങ്ങൾ സ്ഥിരം പോകുന്ന വഴിയാണെന്ന് പറഞ്ഞ് ഡ്രൈവർ അവരെ മടക്കി അയക്കുകയായിരുന്നു.
യാത്രക്കാർ ഉറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കല്ലട ബസിന് പെർമിറ്റില്ലാത്ത വഴിയിലൂടെയാണ് ബസ് പോയത്. റോഡ് രണ്ടായി തിരിയുന്ന സമയത്ത് ഡ്രൈവർ പെട്ടെന്ന് ഇടത്തേക്ക് വെട്ടിക്കുകയായിരുന്നു. ബസ് ഒരു പോസ്റ്റിൽ ഇടിക്കുകയും മറിഞ്ഞ് ബസ് തലകുത്തി കിടക്കുകയായിരുന്നു.
ബസിൽ എല്ലാ സീറ്റിലും യാത്രക്കാരുണ്ടായിരുന്നതുകൊണ്ട് തന്നെ അപകടമുണ്ടായപ്പോൾ യാത്രക്കാരെല്ലാം അങ്ങോടുമിങ്ങോടും വന്ന് വീണ് പലരുടേയും തല അടിച്ചുകൊണ്ടു. ആളുകൾ ചേർന്ന് പുറത്തെടുക്കുമ്പോൾ കാലില്ലാതെ കിടക്കുന്ന ക്ലീനർ, കൈയ്യില്ലാതെ, വിരലില്ലാതെ തുടങ്ങി അംഗഭംഗങ്ങൾ സംഭവിച്ച രീതിയിൽ കിടക്കുന്ന മറ്റ് സഹയാത്രികരെയാണ് അമൃത കാണുന്നത്. പെർമിറ്റില്ലാത്ത വഴിയിലൂടെ എന്തിന് ബസ് സഞ്ചരിച്ചുവെന്നാണ് പൊലീസ് അടക്കം ചോദിച്ചത്.
Story Highlights- Kallada
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here