കാരക്കോണം മെഡിക്കൽ കോളജ് സീറ്റ് കച്ചവടം; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കാരക്കോണം മെഡിക്കൽ കോളജ് സീറ്റ് കച്ചവടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പണം നഷ്ടപ്പെട്ട രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് മെഡിക്കൽ കോളജ് അധികൃതർ നാല് പേരിൽ നിന്നായി 92.5 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. സീറ്റ് കച്ചവടം പുറത്തുവന്നതിനെത്തുടർന്ന് വൻ വിവാദമായ സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു.
എന്നാൽ, കാര്യമായ പുരോഗതി അന്വേഷണത്തിലുണ്ടാകാതിരുന്നതോടെ രക്ഷിതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. വൻ തുകയുടെ സാമ്പത്തിക ഇടപാടായതിനാൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് കേസ് പരിഗണിക്കവേ കോടതി നിരീക്ഷിച്ചു. അതിനാൽ ക്രൈംബ്രാഞ്ച് കേസന്വേഷിക്കുന്നതാണ് ഉചിതമെന്നും കോടതി വ്യക്തമാക്കി.
എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് മെഡിക്കൽ കോളജ് അധികൃതർ നാല് പേരിൽ നിന്നായി 92.5 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
സിഎസ്‌ഐ സഭയ്ക്ക് കീഴിലുള്ള മെഡിക്കൽ കോളേജാണ് കാരക്കോണത്തേത്. 2019 ഏപ്രിലിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. തിരുവനന്തപുരത്തെ മുൻ സിപിഐ സ്ഥാനാർത്ഥി ഡോ ബെനറ്റ് എബ്രഹാമാണ് കേസിലെ മുഖ്യപ്രതി. വിവാദമുണ്ടായ കാലത്ത് കോളജിന്റെ ഡയറക്ടറായിരുന്നു ബെനറ്റ് എബ്രഹാം.
അന്നത്തെ മെഡിക്കൽ കോളജ് കൺട്രോളർ ഡോ. പി തങ്കരാജൻ, മുൻ പ്രിൻസിപ്പാൾ ഡോ. പി മധുസൂദനൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. കേസിൽ സിഎസ്‌ഐ ബിഷപ്പ് ധർമ്മരാജ് റസാലമടക്കമുള്ളവർക്കെതിരെ ക്രിമിനൽ കേസ് എടുത്ത് അന്വേഷിക്കാൻ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ ശുപാർശ നൽകിയിരുന്നതാണ്.
Story highlight: Karakonam Medical
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here