ബ്രഹ്മപുരം മാലിന്യപ്ലാന്റ്; നിയന്ത്രണം ഏറ്റെടുത്ത് സർക്കാർ

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തു. ചുമതല ദുരന്ത നിവാരണ വിഭാഗത്തിനാണ് നൽകിയിരിക്കുന്നത്. ലെഗസി വേസ്റ്റ് പദ്ധതി നടപ്പാകുന്നതിനായി കെഎസ്‌ഐഡിസിക്ക് ചുമതല നൽകി. സർക്കാർ തീരുമാനം കോർപറേഷന്റെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചാണ്. മേൽനോട്ട സമിതി റിപ്പോർട്ട് കോർപറേഷന് തിരിച്ചടിയായി. സർക്കാർ ഉത്തരവിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.
Read Also: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം അട്ടിമറി ശ്രമമെന്ന് മേയർ; അണയ്ക്കാനുള്ള ശ്രമം തുടരുന്നു
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ചുമതല ദുരന്തനിവാരണ അതോറിറ്റിക്കാണ് സർക്കാർ കൈമാറിയിരിക്കുന്നത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ നിയന്ത്രണം സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. ലെഗസി വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി നടപ്പാക്കാൻ കൊച്ചിൻ കോർപറേഷൻ പരാജയപ്പെട്ട സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ ഉണ്ടായത്. എന്നാൽ പദ്ധതി കെഎസ്‌ഐഡിസിയുടെ സഹകരണത്തോടെ സർക്കാർ നടപ്പാക്കും. പ്ലാന്റിലെ മാലിന്യ കൂമ്പാരം നീക്കം ചെയ്യുന്നതിനായി സ്വകാര്യ കമ്പനിക്ക് 24 കോടി രൂപയുടെ ടെൻഡർ നൽകാൻ കോർപറേഷൻ തീരുമാനിച്ചിരുന്നു. പക്ഷേ പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തെ ചില കൗൺസിലർമാരുടെയും എതിർപ്പിനെ തുടർന്ന് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
പദ്ധതി നടപ്പാക്കിയില്ലെങ്കിൽ പ്ലാന്റിൽ വീണ്ടും തീപിടുത്തത്തിനുള്ള സാധ്യത ഉള്ളതായി മേൽനോട്ട സമിതി റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. എന്നാൽ കോർപറേഷന്റെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടൽ ഉണ്ടായില്ല. കോർപറേഷന്റെ ഇത്തരം വീഴ്ചകൾ ചൂണ്ടിക്കാണിച്ചാണ് പ്ലാന്റിന്റെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. സർക്കാർ തീരുമാനം കോർപറേഷന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സർക്കാർ നടപടി ഭരണപക്ഷത്ത് രാഷ്ട്രീയ അസ്വാരസ്യങ്ങൾക്കും വഴിവച്ചിട്ടുണ്ട്. ലെഗസി വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതിയുമായി ബന്ധപ്പെട്ട ടെൻഡറിനെതിരെയും മേയർക്കെതിരെയും ഭരണപക്ഷ കൗൺസിലർമാർ പരസ്യമായി രംഗത്ത് വന്നിരുന്നു. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോർപറേഷന്റെ വീഴ്ച യുഡിഎഫിന് കൊച്ചി നഗരസഭയിൽ തിരിച്ചടിയുണ്ടാക്കാനും സാധ്യതയുണ്ട്.
brahmapuram waste plant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here