Advertisement

ആർട്ടിക്കിനു മുകളിലെ ഓസോൺ പാളിയിൽ സുഷിരം; അപകടമെന്ന് നാസ

April 20, 2020
Google News 2 minutes Read

ആർട്ടിക്കിനു മുകളിലെ ഓസോൺ പാളിയിൽ വലിയ സുഷിരമെന്ന് നാസ. ആർട്ടിക്കിനു മുകളിലെ ഓസോൺ അളവ് സമീപകാലത്ത് കണ്ടതിൽ ഏറ്റവും കുറഞ്ഞ അളവിലാണെന്ന് നാസ ഗവേഷകരാണ് കണ്ടെത്തിയത്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് നാസയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ആഴ്ചയാണ് നാസ ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

സൂര്യനിൽ നിന്ന് വരുന്ന അപകടകരമായ അൾട്രാവയലറ്റ് കിരണങ്ങളെ തടഞ്ഞു നിർത്തുക എന്ന ധർമ്മമാണ് ഓസോൺ പാളിക്ക് ഉള്ളത്. ഹരിതഗൃഹ പ്രവാഹവും വായുമലിനീകരണവും മൂലം ധ്രുവപ്രദേശങ്ങളുടെ മുകളിലുള്ള ഓസോൺ പാളിയിൽ ഇടക്കിടെ സുഷിരങ്ങൾ ഉണ്ടാവാറുണ്ട്. എല്ലാ വേനലിലും അൻ്റാർട്ടിക്കയിൽ സുഷിരങ്ങൾ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. എന്നാൽ 1987ലെ മോൺട്രിയൽ പ്രോട്ടോകോൾ പ്രകാരം നടത്തിയ പ്രവർത്തനങ്ങൾ മൂലം ഇത് ചുരുങ്ങി വരുന്നുണ്ട്. ഇതിനിടയിലാണ് ആർട്ടിക്കിൽ സുഷിരം കണ്ടെത്തിയത്.

2020 മാർച്ച് 12ലെ ഓസോൺ പാളിയുടെ ദൃശ്യം

2020 മാർച്ച് 12ലെ ഓസോൺ പാളിയുടെ ദൃശ്യം

ഇക്കൊല്ലത്തെ ഏറ്റവും കുറഞ്ഞ ഓസോൺ അളവാണ് മാർച്ച് മാസത്തിൽ റിപ്പോർട്ട് ചെയ്തത്. ആർട്ടിക്കിൽ രൂപപ്പെട്ട സുഷിരം മൂലം മാർച്ച് 12ന് ഓസോൺ അളവ് ഏറ്റവും താഴ്ന്ന നിലയിലെത്തി. സുഷിരത്തെക്കാളേറെ ഇത് ഓസോൺ അളവിലുണ്ടായ കുറവാണെന്നാണ് നാസ പറയുന്നത്. അൻ്റാർട്ടിക്കയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഓസോൺ സുഷിരത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ആർട്ടിക്കിലേത് തീവ്രമല്ലെങ്കിലും അപകടമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

2019 മാർച്ചിലെ ഓസോൺ പാളിയുടെ ദൃശ്യം

2019 മാർച്ചിലെ ഓസോൺ പാളിയുടെ ദൃശ്യം

ഇത് ആർട്ടിക്കിൽ കാണുന്ന ആദ്യ സുഷിരമാണെന്നാണ് ജർമൻ ശാസ്ത്രജ്ഞൻ മാർട്ടിൻ ദമെരിസ് പറയുന്നത്. ദശകത്തിൽ തന്നെ ഉണ്ടാവുന്ന ഏറ്റവും കുറഞ്ഞ ഓസോൺ അളവാണിതെന്ന് നാസ ചീഫ് സയൻ്റിസ്റ്റ് പോൾ ന്യൂമാനും പറയുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ആർട്ടിക്കിനു മുകളിലെ ഓസോൺ അളവ് താരതമ്യേന കൂടുതലാണ് ഉണ്ടാവാറുള്ളത്. അതുകൊണ്ട് തന്നെ ഈ സുഷിരം ഗൗരവമുള്ളതാണെന്നും അദ്ദേഹം പറയുന്നു.

പുതിയ പ്രതിഭാസത്തിനു കാരണം എന്താണെന്ന് കണ്ടെത്താൻ ഇവർക്കായിട്ടില്ല.

Story Highlights: Ozone Levels Above The Arctic Reached ‘Concerning’ Record Low

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here