സംഗീത ഇതിഹാസം… സലീൽ ചൗധരിയുടെ ഓർമകൾക്ക് ഇന്ന് 25 വയസ്
മലാള സിനിമയിലെ നാഴികക്കല്ലായ ‘ചെമ്മീൻ’ എന്ന ചിത്രത്തിലെ പാട്ടുകൾക്ക് ഈണമിട്ട് മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ സലീൽ ചൗധരി വിടവാങ്ങിയിട്ട് 25 വർഷം. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആ സംഗീത ഇതിഹാസത്തെ മലയാളികൾക്ക് മറക്കാനാവാത്തതിന് കാരണം അദ്ദേഹം സൃഷ്ടിച്ച പാട്ടുകളുടെ മാധുര്യമാണ്.
സലീൽ ദാ എന്ന് സ്നേഹത്തോടെ വിളിക്കപ്പെടുന്ന സലീൽ ചൗധരി വ്യക്തിത്വമുള്ള ഈണങ്ങൾ സൃഷ്ടിച്ചാണ് മലയാള ചലച്ചിത്ര സംഗീതരംഗത്ത് തന്റേതായ ഇരിപ്പിടം ഉറപ്പിച്ചത്. അത്രമാത്രം തനിമയുള്ളതായിരുന്നു ആ സംഗീതം. സ്വകീയമായിരുന്നു ആ ശൈലി.
ഈണം ആദ്യം സൃഷ്ടിച്ച് അതിനൊത്ത വരികൾ എഴുതിക്കുക എന്ന ശൈലി ആദ്യം പരീക്ഷിച്ചത് സലീൽ ചൗധരിയാണ്. ഇത്തരത്തിൽ ഒട്ടേറെ മനോഹരമായ ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തി. 26 ചിത്രങ്ങളിലായി 109 ഗാനങ്ങളാണ് അദ്ദേഹം മലയാളത്തിൽ ചിട്ടപ്പെടുത്തിയത്.
ബംഗാളി സിനിമകളിൽ ഒട്ടേറെ പാട്ടുകൾക്ക് ഈണം നൽകിയ ശേഷം 1953ലാണ് സലീൽ ചൗധരി ബോളിവുഡിലെത്തുന്നത്. ‘ദോ ബീഗാ സമീൻ’ ആയിരുന്നു സലീൽ ദാ സംഗീതം നൽകിയ ആദ്യ ഹിന്ദി ചിത്രം. 1957ൽ ഇറങ്ങിയ മധുമതിക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചതോടെ സലീൽ ദാ സിനിമ സംഗീത രംഗത്തുള്ള കുതിപ്പ് തുടങ്ങി.
മന്നാഡെ, തലത് മെഹബൂബ്, സബിതാ ചൗധരി, ലതാ മങ്കേഷ്‌കർ തുടങ്ങിവരെ മലയാളം പാട്ടുകൾ പാടിച്ചത് സലീൽ ചൗധരിയാണ്. മലയാളത്തിന്റെ പ്രിയ ഗായകൻ യേശുദാസിനെ ഹിന്ദിയിൽ അവതരിപ്പിച്ചതും സലീൽ ചൗധരി ആയിരുന്നു.
വിട വാങ്ങി 25 വർഷം പിന്നിടുമ്പോഴും മലയാളികളുടെ ഹൃദയത്തിൽ സലീൽ ചൗധരിക്കും അദ്ദേഹം ഈണമിട്ട പാട്ടുകൾക്കും മരണമില്ല.
Story Highlights – Music legend Salil Chowdhury turns 25 today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here