ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (19-11-2020)

വി.കെ. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വിടണമെങ്കില്‍ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് കോടതി
പാലാരിവട്ടം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ കസ്റ്റഡിയില്‍ വിടണമെങ്കില്‍ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് കോടതി. ഭീമമായ തുകയെ കുറിച്ച് മന്ത്രി വിശദീകരണം നല്‍കാത്തതെന്തെന്നും കോടതി ചോദിച്ചു. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും കോടതി അടുത്ത ചൊവ്വാഴ്ച്ച പരിഗണിക്കും.
പാലാരിവട്ടം പാലം അഴിമതി കേസിൽ നാഗേഷ് കൺസൾട്ടൻസി ഉടമ വി.വി.നാഗേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോട്ടയം വിജിലൻസ് ഓഫിസിലാണ് നിലവിൽ നാഗേഷ് ഉള്ളത്.
പ്രചരിക്കുന്നത് തന്റെ ശബ്ദസന്ദേശമെന്ന് സമ്മതിച്ച് സ്വപ്‌നാ സുരേഷ്
മാധ്യമങ്ങൾ പുറത്തുവിട്ട ശബ്ദ സന്ദേശം തന്റേതുതന്നെയെന്ന് സമ്മതിച്ച് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌നാ സുരേഷ്. ശബ്ദം എപ്പോഴാണ് റെക്കോർഡ് ചെയ്തതെന്ന് ഓർക്കുന്നില്ലെന്നും സ്വപ്‌നാ സുരേഷ് പറഞ്ഞു. ശബ്ദസന്ദേശം ചോർന്നതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ചുമതലയുള്ള ദക്ഷിണമേഖല ഡിഐജി അജയ്കുമാറിനോടാണ് സ്വപ്‌ന ഇക്കാര്യം വ്യക്തമാക്കിയത്.
പാലാരിവട്ടം അഴിമതിക്കേസ്: വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ പ്രതി ചേർത്തു
പാലാരിവട്ടം പാലം അഴിമതിക്കേസിൽ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനേയും പ്രതി ചേർത്തു. അനധികൃതമായി വായ്പ നൽകാൻ കൂട്ടുനിന്നെന്ന കേസിലാണ് ഹനീഷിനെ പ്രതി ചേർത്തത്. കേസിൽ പത്താം പ്രതിയായാണ് മുഹമ്മദ് ഹനീഷിനെ ചേർത്തിരിക്കുന്നത്. കിറ്റ്‌കോ കൺസൽട്ടന്റുമായ എം.എസ്.ഷാലിമാർ, നിഷ തങ്കച്ചി, ബംഗളൂരു നാഗേഷ് കൺസൾട്ടൻസിയിലെ എച്ച്.എൽ. മഞ്ജുനാഥ്, സോമരാജൻ എന്നിവരേയും കേസിൽ പ്രതി ചേർത്തു.
സ്വപ്‌നയുടേതെന്ന പേരിൽ ശബ്ദസന്ദേശം പ്രചരിക്കുന്നതിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജയിൽ ഡിജിപി
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റേതെന്ന പേരിൽ ശബ്ദ സന്ദേശം പ്രചരിക്കുന്നതിൽ അന്വേഷണത്തിന് ഉത്തരവ്. ജയിൽ ഡിജിപി ഋഷിരാജ് സിംഗാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ദക്ഷിണ മേഖലാ ഡിഐജി അജയ്കുമാറിനാണ് അന്വേണ ചുമതല. വനിതാ ജയിലിൽ നേരിട്ടെത്തി ഡിഐജി അന്വേഷണം നടത്തും.
കൊവിഡ് രോഗികൾക്ക് ആയുർവേദ ചികിത്സയാകാം; സർക്കാർ ഉത്തരവിറക്കി
കൊവിഡ് രോഗികൾക്ക് ഇനി മുതൽ ആയുർവേദ ചികിത്സയാകാം.രോഗലക്ഷണം ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്കും ആയുർവേദ ചികിത്സയാകാമെന്ന് സർക്കാർ വ്യക്തമാക്കി. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
Story Highlights – news round up, todays headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here