പൊലീസുകാര്‍ യാത്ര ചെയ്തതിന്റെ ടിക്കറ്റ് തുകയ്ക്കായി ഓഫീസുകള്‍ കയറിയിറങ്ങി ബസ് ഉടമ

പൊലീസ് ഉദ്യോഗസ്ഥര്‍ യാത്ര ചെയ്തതിന്റെ ടിക്കറ്റ് തുകയ്ക്കായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ് എഴുപത്തിരണ്ടുകാരനായ ഒരു ബസുടമ. കണ്ണൂര്‍ സ്വദേശിയായ ശ്രീധരന് കുടിശികയടക്കംഅരലക്ഷം രൂപയോളം പൊലീസില്‍ നിന്ന് ലഭിക്കാനുണ്ട്. പല തവണ അപേക്ഷ നല്‍കിയെങ്കിലും തുക നല്‍കുന്നില്ലെന്നാണ് പരാതി.
സ്വന്തമായി ആറ് ബസുകളുണ്ടായിരുന്നു ശ്രീധരന്. നഷ്ടത്തിലായതോടെ പലതും സര്‍വീസ് നിര്‍ത്തി. ചില ബസുകള്‍ വിറ്റു. ചിലത് കട്ടപ്പുറത്തായി. കണ്ണൂര്‍ – കോഴിക്കോട് റൂട്ടിലോടുന്ന ഒരു ബസ് മാത്രമാണ് ഇപ്പോഴുള്ളത്. കൊവിഡ് കാരണം വരുമാനം വീണ്ടും കുറഞ്ഞു. ഈ പ്രതിസന്ധികള്‍ക്കിടയിലാണ് കിട്ടാനുള്ള പണത്തിന് വേണ്ടി ശ്രീധരന് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്തതിന്റെ അഞ്ച് വര്‍ഷത്തെ കുടിശികയാണ് ലഭിക്കാനുള്ളത്. ഏതാണ്ട് അന്‍പതിനായിരം രൂപ. രേഖകളെല്ലാം കൃത്യമായി സമര്‍പ്പിക്കുന്നുണ്ടെങ്കിലും ലഭിക്കാനുള്ള തുക മാത്രം കിട്ടിയില്ല.
ശ്രീധരനെ പോലെ കുടിശിക ലഭിക്കാനുള്ള നിരവധി ബസുടമകളുണ്ട്. പണം ലഭിച്ചാല്‍ പ്രതിസന്ധിക്കാലത്ത് പല ബസുടമകള്‍ക്കും താത്കാലിക ആശ്വാസമാകും. തുക ഉടന്‍ നല്‍കുമെന്നാണ് ജില്ലാ പൊലീസ് ആസ്ഥാനത്ത് നിന്നുള്ള മറുപടി.
Story Highlights – bus owner kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here