വേളി, ശംഖുമുഖം കടല്‍തീരങ്ങളിലും കടലിലും താത്കാലിക വിലക്ക്

വേളി, ശംഖുമുഖം കടല്‍തീരങ്ങളിലും കടലിലും താത്കാലിക വിലക്കേര്‍പ്പെടുത്തി തിരുവനന്തപുരം കളക്ടര്‍. പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും താത്കാലിക വിലക്കുണ്ട്.
ടൈറ്റാനിയം ഫാക്ടറിയില്‍ ഫര്‍ണസ് ഓയില്‍ ചോര്‍ച്ചയുണ്ടായ സാഹചര്യത്തിലാണ് നടപടി. പുലര്‍ച്ചെ ഒരു മണി മുതലാണ് ഫര്‍ണസ് ഓയില്‍ കടലിലേക്ക് പടര്‍ന്നതെന്നാണ് നിഗമനം. രാവിലെ കടലില്‍ പോയ മത്സ്യ തൊഴിലാളികളാണ് കടലിലും തീരത്തുമായി ഓയില്‍ പടര്‍ന്നത് കണ്ടത്. ടൈറ്റാനിയം ഫാക്ടറിയില്‍ ഗ്‌ളാസ് നിര്‍മാണ യൂണിറ്റിലെ ഫര്‍ണസ് പൈപ്പ് പൊട്ടിയതാണ് ചോര്‍ച്ചയ്ക്ക് കാരണം.
Read Also : സൗദിയില്‍ പ്രവേശിക്കുന്നതിന് വിദേശികള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി സൗദി
ഇത് ഓട വഴിയാണ് കടലിലേക്കൊഴുകിയത്. വേളി മുതല്‍ പുതുക്കുറുച്ചി വരെ കടലില്‍ ഓയില്‍ വ്യാപിച്ചതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇതുമൂലം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നും മത്സ്യങ്ങള്‍ ചത്ത് പൊങ്ങുമെന്നും തീരദേശവാസികള്‍ ആശങ്കപ്പെടുന്നു. സമീപത്ത് ആമ ചത്തത് ഇത് കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും തീരദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്നും സ്ഥലം സന്ദര്‍ശിച്ച വി എസ് ശിവകുമാര്‍ എംഎല്‍എ പറഞ്ഞു.
പൈപ്പിന്റെ ചോര്‍ച്ച അടച്ചതായി കമ്പനി അധിക്യതര്‍ വ്യക്തമാക്കി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മാലിന്യം നീക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Story Highlights – veli, shankumugham
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here