പശ്ചിമ ബംഗാളില്‍ തൃണമൂല്‍ – ബിജെപി പ്രചാരണങ്ങള്‍ തെരുവു യുദ്ധമായി മാറുന്നു
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം അകലെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ – ബിജെപി പ്രചാരണങ്ങള്‍ തെരുവു യുദ്ധമായി മാറുന്നു. മമത ബാനര്‍ജിയും അമിത്ഷായും ഇന്ന് ഒരേ ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. ഇന്നലെ സന്ധ്യമുതല്‍ സംസ്ഥാന വ്യാപകമായി ആക്രമണങ്ങള്‍ ഉണ്ടായി. മണിക്കൂറുകള്‍ക്കുള്ളില്‍ ബംഗാളിലെ തൊഴില്‍ സഹമന്ത്രി സാകിര്‍ ഹുസൈന് നേരെ ബോംബാക്രമണം ഉണ്ടാവുകയും ഉത്തര കൊല്‍ക്കത്തയിലെ ബിജെപി ജില്ലാ പ്രസിഡന്റ് ശിബാജി സിംഗ് റോയ് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാവുകയും ചെയ്തു.
ബിജെപിയും തൃണമുള്‍ കോണ്‍ഗ്രസും പശ്ചിമ ബംഗാള്‍ പിടിക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ എല്ലാം തെരുവു യുദ്ധങ്ങളായി മാറിയിരിക്കുകയാണ്. സംഘര്‍ഷങ്ങളില്‍ നൂറുകണക്കിന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നലെ സന്ധ്യയ്ക്ക് ഉത്തര കൊല്‍ക്കത്തയിലെ ബിജെപി ജില്ലാ പ്രസിഡന്റ് ശിബാജി സിങ് റോയ് ഉള്‍പ്പെടെ മൂന്ന് നേതാക്കളാണ് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായത്. ഫുല്‍ ബഗാനില്‍ ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ബിജെപി നേതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സംഭവത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ബംഗാളില്‍ തൃണമൂല്‍ മന്ത്രിക്ക് നേരെ ബോംബാക്രമണം ഉണ്ടായി.
ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ തൊഴില്‍ സഹമന്ത്രി സാകിര്‍ ഹുസൈനും ഇപ്പോള്‍ ആശുപത്രിയിലാണ്. മന്ത്രിക്കൊപ്പമുണ്ടായിരുന്ന എംഎല്‍എ ഉള്‍പ്പെടെ രണ്ട് പേര്‍ക്കും ബോംബാക്രമണത്തില്‍ പരുക്കേറ്റു. രാത്രി 10 മണിയോടെ നിംതിത റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു ആക്രമണം. അമിത് ഷായും മമതാബാനര്‍ജിയും നേരിട്ടാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
Story Highlights – Trinamool-BJP campaigns turn into street wars in West Bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here