തൃപ്പെരുന്തുറയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും നാടകീയ നീക്കങ്ങൾ; കോൺഗ്രസ് പിന്തുണയോടെ അധികാരത്തിലെത്തിയ പ്രസിഡന്റ് മിനിറ്റുകൾക്കകം രാജിവച്ചു
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും നാടകീയ നീക്കങ്ങൾ. കോൺഗ്രസ് പിന്തുണയോടെ അധികാരത്തിലെത്തിയ പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ മിനിറ്റുകൾക്കകം രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെയാണ് യുഡിഎഫ് പിന്തുണ വേണ്ടെന്ന എൽഡിഎഫ് നിലപാട്.
ബിജെപിക്കും യുഡിഎഫിനും 6 വീതം അംഗങ്ങളും എൽഡിഎഫിന് 5, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് ചെന്നിത്തല പഞ്ചായത്തിലെ കക്ഷി നില. പട്ടിക ജാതി വനിതാ സംവരണമാണ് ഇവിടെ പ്രസിഡന്റ് സ്ഥാനം. യുഡിഎഫിൽ ഈ വിഭാഗത്തിൽ നിന്ന് അംഗങ്ങൾ ഇല്ല . ഈ സാഹചര്യത്തിലാണ് ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റി നിർത്താൻ യുഡിഎഫ് അംഗങ്ങൾ എൽഡിഎഫിനെ പിന്തുണച്ചത്. ഇതോടെ എൽഡിഎഫ് അംഗം വിജയമ്മ ഫിലേന്ദ്രൻ പ്രസിഡന്റായി. എന്നാൽ പാർട്ടി തീരുമാനപ്രകാരം വിജയമ്മ മിനിറ്റുകൾക്കകം രാജിവച്ചു. ഇത് രണ്ടാം തവണയാണ് വിജയമ്മ ഫിലേന്ദ്രൻ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നതും രാജിവയ്ക്കുന്നതും.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ യുഡിഎഫ് പിന്തുണയോടെ ഭരണത്തിലേറുന്നത് ഗുണകരമാകില്ലെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. അതേസമയം പഞ്ചായത്തിൽ യുഡിഎഫ്, എൽഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടാണ് ഭരണ പ്രതിസന്ധിക്ക് കാരണമെന്നാണ് ബിജെപി ആരോപണം.
Story Highlights – Ramesh chennithala, Vijayamma philendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here