ടീം തോറ്റു, പക്ഷേ, കളിയിലെ താരം ക്രിസ്ത്യൻ എറിക്സൺ ആണെന്ന് യുവേഫ
ഫിൻലൻഡ്-ഡെന്മാർക്ക് മത്സരത്തിലെ താരമായി മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്മാർക്ക് മധ്യനിര താരം ക്രിസ്ത്യൻ എറിക്സൺ. എറിക്സണെ ആശുപത്രിയിലേക്ക് മാറ്റിയതിനു പിന്നാലെ മത്സരം പുനരാരംഭിച്ചിരുന്നു. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഡെന്മാർക്ക് പരാജയപ്പെട്ടെങ്കിലും കളിയിലെ താരം ക്രിസ്ത്യൻ എറിക്സൺ ആണെന്ന് യുവേഫ അറിയിച്ചു. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് യുവേഫ ഇക്കാര്യം പ്രഖ്യാപിച്ചത്.
“ഫുട്ബോൾ മനോഹരമായ ഒരു കളിയാണ്. എറിക്സൺ അത് മനോഹരമായി തന്നെ കളിക്കുന്നു.”- യുവേഫ പ്രസിഡൻ്റ് അലക്സാണ്ടർ സെഫറിൻ പറഞ്ഞു. ഈ രാത്രിയിലെ കേമൻ ക്രിസ്ത്യൻ എറിക്സനാണ്. പെട്ടെന്ന് തന്നെ ആരോഗ്യം വീണ്ടെടുത്ത് മടങ്ങിയെത്താൻ എറിക്സണ് സാധിക്കട്ടെ’- യുവേഫ കുറിച്ചു.
ഫിൻലൻഡിനെതിരായ മത്സരത്തിൻ്റെ 40ആം മിനിട്ടിലാണ് എറിക്സൺ കുഴഞ്ഞുവീണത്. ഇതേതുടർന്ന് മത്സരം ഉപേക്ഷിച്ചിരുന്നു. ടച്ച് ലൈനോട് ചേർന്ന് നിൽക്കുകയായിരുന്ന ഇൻ്റർമിലാൻ്റെ 29 വയസ്സുകാരൻ താരമാണ് കുഴഞ്ഞുവീണത്. 10 മിനിട്ടോളം താരത്തിനു മൈതാനത്തുവച്ച് ചികിത്സ നൽകി. അദ്ദേഹത്തിന് സിപിആറും ഇലക്ട്രോണിക് ഷോക്കുമൊക്കെ നൽകിയിരുന്നു. അതിനു ശേഷം എറിക്സണെ സ്ട്രെച്ചറിൽ പുറത്തേക്ക് കൊണ്ടുപോയി.
എറിക്സൺ സുഖം പ്രാപിക്കുന്നു എന്നാണ് ഏറ്റവും പുതിയ വിവരം. ആശുപത്രിക്കിടയിൽ നിന്ന് അദ്ദേഹം ടീം അംഗങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചു. ഡാനിഷ് ഫുട്ബോൾ അസോസിയേഷനാണ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ഇക്കാര്യം അറിയിച്ചത്.
‘ഇന്ന് പുലർച്ചെ ഞങ്ങൾ ക്രിസ്ത്യൻ എറിക്സണുമായി സംസാരിച്ചു. അദ്ദേഹം ടീം അംഗങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചിട്ടുണ്ട്. എറിക്സണ് ഹൃദയംഗമമായ സന്ദേശങ്ങൾ അറിയിച്ച ആരാധകർക്കും താരങ്ങൾക്കും ഡെന്മാർക്കിലെയും ഇംഗ്ലണ്ടിലെയും രാജകുടുംബങ്ങൾക്കുമെല്ലാം ഞങ്ങൾ നന്ദി അറിയിക്കുന്നു.’- ഡാനിഷ് എഫ്എ കുറിച്ചു.
Story Highlights: Christian Eriksen is the star of the match uefa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here