Advertisement

സിപിഐമ്മിന്റെ സംഘടനാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി

September 15, 2021
Google News 2 minutes Read
cpim party meeting

കര്‍ശനമായ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഐമ്മിന്റെ സംഘടനാ സമ്മേളനങ്ങള്‍ക്ക് സംസ്ഥാനമെങ്ങും തുടക്കമായി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളില്‍ സംസ്ഥാന നേതാക്കളടക്കം പങ്കെടുക്കുന്നുണ്ട്. തുടര്‍ഭരണം കിട്ടിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അഹങ്കാരികളാകുമെന്ന പ്രതിപക്ഷ വിമര്‍ശനം ഓര്‍മ്മിപ്പിച്ചാണ് ഉദ്ഘാടന പ്രസംഗങ്ങള്‍. സര്‍ക്കാരിനു പിന്നാലെ സമ്മേളനങ്ങളിലൂടെ പാര്‍ട്ടിയിലും തലമുറമാറ്റം കൊണ്ടുവരാനാണ് ശ്രമം. ( cpim party meeting )

പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന കണ്ണൂരിലും സംസ്ഥാന സമ്മേളന വേദിയായ എറണാകുളത്തും ഉള്‍പ്പെടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ നേരത്തെയാരംഭിച്ചെങ്കിലും സംസ്ഥാനമൊട്ടാകെ ഇന്നുമുതലാണ് ഔദ്യോഗികത്തുടക്കം. 35175 ബ്രാഞ്ചു സമ്മേളനങ്ങള്‍ ഒരുമാസത്തിനകം പൂര്‍ത്തിയാക്കും. ഭരണത്തില്‍ കീഴ്ഘടകങ്ങള്‍ ഇടപെടരുതെന്ന് ബ്രാഞ്ച് സമ്മേളനങ്ങളിലെ ഉദ്ഘാടന പ്രസംഗത്തിനുള്ള കുറിപ്പില്‍ സിപിഐഎം നിര്‍ദേശിക്കുന്നു.

Read Also : കേരള കോൺഗ്രസ് എമ്മിനെതിരായ അവലോകന റിപ്പോർട്ടിലുറച്ച് സിപിഐ

ജില്ലാ കമ്മിറ്റികള്‍ക്ക് താഴെയുള്ളവര്‍ ദൈനംദിന സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുത്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ശുപാര്‍ശ വേണ്ട. മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കള്‍ വരുന്ന മ്പോള്‍ സ്ഥാനങ്ങളില്‍ ഇളക്കം തട്ടുമെന്ന ആശങ്ക വേണ്ടെന്നും കുറിപ്പിലുണ്ട്. പലയിടത്തും സംസ്ഥാനസമിതിയംഗങ്ങള്‍ ബ്രാഞ്ച് സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നു.

Read Also : സിപിഐക്കെതിരെ പരാതി നൽകാനൊരുങ്ങി കേരള കോണ്‍ഗ്രസ് എം

സംസ്ഥാനതലത്തിലുണ്ടായിരുന്ന വിഭാഗീയത പൂര്‍ണമായും തുടച്ചുനീക്കിയെങ്കിലും പ്രാദേശികതലത്തിലെ ചേരിതിരിവുകള്‍ സൃഷ്ടിക്കുന്ന തലവേദനകള്‍ക്കിടയിലാണ് സമ്മേളനങ്ങള്‍. തിരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാനമൊട്ടുക്കും സ്വീകരിച്ച അച്ചടക്കനടപടികളും സമ്മേളന ചര്‍ച്ചകളില്‍ പ്രതിഫലിക്കും. കണ്ണൂരില്‍ പി.ജയരാജനും ആലപ്പുഴയില്‍ ജി.സുധാകരനും പാലക്കാട് പി.കെ.ശശിക്കുമെല്ലാം എതിരേ നടക്കുന്ന നീക്കങ്ങളും സമ്മേളന ചര്‍ച്ചകളെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. വിഭാഗീയത ഒഴിവാക്കാന്‍ കര്‍ശനമായ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലായിരിക്കും സമ്മേളന നടപടികള്‍. മത്സരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി 2273 ലോക്കല്‍ സമ്മേളനങ്ങളും നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി 209 ഏരിയാ സമ്മേളനങ്ങളും പൂര്‍ത്തിയാകും. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ജില്ലാ സമ്മേളനങ്ങള്‍. മാര്‍ച്ച് ആദ്യവാരം എറണാകുളത്ത് സംസ്ഥാന സമ്മേളനം. ഏപ്രില്‍ പകുതിയോടെയാകും കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ്. പ്രായപരിധി 75 വയസില്‍ താഴെയെന്ന കേന്ദ്രകമ്മിറ്റി നിര്‍ദേശം കര്‍ശനമാക്കിയാല്‍ ഏരിയാതലം മുതല്‍ കേന്ദ്ര കമ്മിറ്റി വരെ ഒരുപിടി പ്രമുഖര്‍ക്ക് നേതൃനിരയില്‍ നിന്നു മാറിനില്‍ക്കേണ്ടി വരും.

Story Highlight: cpim party meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here