നാർക്കോട്ടിക്ക് ജിഹാദ് വിവാദത്തിലെ ചർച്ചകൾ അവസാനിപ്പിക്കണം; കെ സുധാകരൻ
നാർക്കോട്ടിക്ക് ജിഹാദ് വിവാദത്തിലെ ചർച്ച അവസാനിപ്പിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. സർക്കാരിനോട് പലതവണ ഇതേക്കുറിച്ച് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. മതേതരത്വത്തിന് മുറിവേൽക്കുന്നത് നോക്കി നിൽക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും പ്രശ്നം തണുപ്പിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയായിരുന്നെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ കോൺഗ്രസിന്റെ അവസ്ഥയെ കെ സുധാകരൻ സ്വയം വിമർശിച്ചു. സംസ്ഥാനത്ത് പാർട്ടിയുടെ 54 ശതമാനം ബൂത്ത് കമ്മിറ്റികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. കോൺഗ്രസിന്റെ ദൗർബല്യം പഠിക്കാൻ രണ്ട് സർവേകൾ നടത്തിയിരുന്നു. ഇനിയൊരു തിരിച്ചടി കൂടി താങ്ങാൻ കോൺഗ്രസിന് കഴിയില്ലെന്നും പ്രവർത്തിച്ച് പാർട്ടിയെ വീണ്ടെടുത്തേ പറ്റൂ എന്നും സുധാകരൻ പ്രതികരിച്ചു.
Read Also : നർകോട്ടിക് ജിഹാദ് വിവാദം: അനുനയ ചർച്ചകൾ തുടരാൻ കോൺഗ്രസ്
അതേസമയം പാർട്ടി വിട്ട നേതാക്കൾക്കെതിരെ രൂക്ഷവിമർശനമാണ് സുധാകരൻ നടത്തിയത്. ഒറ്റയാന്മാരായി പ്രവർത്തിക്കുന്ന കള്ളനാണയങ്ങളാണ് പാർട്ടി വിട്ടത്. ഈ കള്ളനാണയങ്ങളെ ചുമക്കാൻ പാർട്ടിക്കാവില്ല. കോഴിക്കോട് ഡി സി സി അധ്യക്ഷനാക്കണമെന്ന് കെ പി അനിൽകുമാർ തന്നോട് ആവശ്യപ്പെട്ടിരുന്നു. ഒരു നക്കിപ്പൂച്ച പോലും അനിൽകുമാറിനെ അധ്യക്ഷനാക്കണമെന്ന് തന്നോട് പറഞ്ഞില്ലെന്നും കെ സുധാകരൻ ആരോപിച്ചു.
Read Also : പാലാ ബിഷപ്പുമായി പ്രശ്നങ്ങൾ ഇല്ല, കാണേണ്ട സാഹചര്യം ഉണ്ടെങ്കിൽ കാണും; വി ഡി സതീശൻ
Story Highlights : K Sudhakaran on narcotic jihad controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here