ലോകായുക്ത ഓര്‍ഡിനന്‍സ്: ഹര്‍ജി കോടതിയില്‍, സര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കുമെന്നാണ് സൂചന. ഫെബ്രുവരി പത്തിനാണ് ലോകായുക്ത ഓര്‍ഡിനന്‍സിനെതിരായ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചത്.
ഓര്‍ഡിനന്‍സിനെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ഭേദഗതി ഹര്‍ജിയിലെ തീര്‍പ്പിനു വിധേയമായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
ഭേദഗതി ലോകായുക്തയെ ദുര്‍ബലമാക്കുമെന്നും ഓര്‍ഡിനന്‍സ് ഭരണഘടനക്ക് നിരക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടി കേരള യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്.ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയേയും മന്ത്രിസഭാംഗങ്ങളേയും ഏതിര്‍ കക്ഷികളാക്കിയുള്ള തന്റെ പരാതി ലോകായുക്തയുടെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാര്‍ തിരക്കിട്ട് നിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തതെന്ന് ഹര്‍ജിയില്‍ പറയുന്നു.
നീതി പീഠത്തിന്റെ ഉത്തരവുകള്‍ സര്‍ക്കാരിന്റെ അന്തിമ തീര്‍പ്പിന് വിധേയമാക്കാനും പൊതുപ്രവര്‍ത്തകര്‍ക്ക് നിര്‍ബാധം അഴിമതി നടത്താനും വഴിയൊരുക്കുന്നതാണ് ഭേദഗതിയെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.
Story Highlights:Lokayukta Ordinance: In the petition court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here