Advertisement

പെൺകരുത്തിന്റെ 25 വർഷങ്ങൾ; കുടുംബശ്രീ രൂപീകൃതമായിട്ട് കാൽ നൂറ്റാണ്ട്

May 17, 2022
Google News 2 minutes Read
25 years of kudumbasree

കുടുംബശ്രീ രൂപീകൃതമായിട്ട് ഇന്നേക്ക് 25 വർഷം. ദാരിദ്രനിർമാർജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയിൽ ഇന്ന് നാൽപ്പത്തി അഞ്ച് ലക്ഷത്തിലേറെ അംഗങ്ങളുണ്ട്. ഈ 25 വർഷത്തിനിടെ കുടുംബശ്രീയുടെ കരുത്തുറ്റ സ്ത്രീകൾ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങൾ ചെറുതല്ല. സ്ത്രീകളുടെ കൂട്ടായ്മയായതുകൊണ്ട് തന്നെ രണ്ടാം തരമായി പലപ്പോഴും സമൂഹം വിലയിരുത്തുന്ന കുടുംബശ്രീ 7 കോടി രൂപയാണ് പ്രളയകാലത്ത് കേരളക്കരയുട പുനരുജ്ജീവനത്തിനായി നൽകിയതെന്ന് മലയാളികൾ മറക്കരുത്. വെറും 20 രൂപയ്ക്ക് സ്വാദിഷ്ടമായ ഊണ് വിളമ്പി മനുഷ്യന്റെ വിശപ്പകറ്റാൻ കുടുംബശ്രീ അടുക്കളയ്ക്ക് മാത്രമേ സാധിക്കൂ. ( 25 years of kudumbasree )

ലോകത്തെ ഏറ്റവും വലിയ സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീ 1998ൽ മലപ്പുറം ജില്ലയിലാണ് രൂപം കൊണ്ടത്. സംസ്ഥാനത്ത് നായനാർ സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കുടുംബശ്രീ. 1998 മേയ് 17ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി മലപ്പുറത്ത് കുടുംബശ്രീയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. 1999 ഏപ്രിൽ 1 ന് പ്രവർത്തനം തുടങ്ങി. സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതവും കേന്ദ്ര സർക്കാരിന്റെ സ്വർണ്ണ ജയന്തി ഷെഹരി റോസ്ഗാർ ജന പദ്ധതിയുമായി സഹകരിച്ച് കേരള സർക്കാർ, ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കൽ.

കേന്ദ്ര സർക്കാർ പദ്ധതിക്കായി പണം മുടക്കുന്നുണ്ട്. പൂർണ്ണമായും സംസ്ഥാന സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിയന്ത്രണത്തിലാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്. ദാരിദ്ര ലഘൂകരണത്തിനുള്ള സമ്പാദ്യ വായ്പാ പദ്ധതികളും സ്വയംതൊഴിൽ സംരംഭങ്ങളുമായി തുടക്കം കുറിച്ച കുടുംബശ്രീ സ്ത്രീജീവിതത്തിന്റെ സമസ്തമേഖലയേയും സ്പർശിക്കുന്ന ജനകീയ പ്രസ്ഥാനമായി വളർന്നു.
2000 ജൂൺ മാസത്തോടെ ഒന്നാം ഘട്ടമായ 262 ഗ്രാമപഞ്ചായത്തുകളിൽ പദ്ധതി പ്രവർത്തനം ആരംഭിച്ചു. 2002 മാർച്ചിൽ കേരളം മുഴുവൻ കുടുംബശ്രീ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു.

Read Also: കുടുംബശ്രീ യൂണിറ്റുകൾ ദേശാഭിമാനി വാങ്ങണമെന്ന 2021 ലെ വാട്‌സ് ആപ്പ് സന്ദേശം വീണ്ടും പ്രചരിക്കുന്നു

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകളുടെ കൂട്ടായ്മയിലൂടെ അവർക്ക് സ്വയം പര്യാപ്തത നേടിയെടുക്കുവാൻ പ്രാപ്തരാക്കുക എന്ന പദ്ധതിയുടെ ചുമതല കേരളത്തിൽ കമ്യൂണിറ്റി ഡെവലപ്‌മെൻറ് സൊസൈറ്റിക്കായിരുന്നു. സ്ത്രീകളുടെ കൂട്ടായ്മയിലൂടെ സ്വയം സഹായ സംഘങ്ങൾ രൂപവത്കരിച്ച്, ഏതെങ്കിലും ചെറുകിട സംരംഭങ്ങൾ വഴി അവർക്കും അവരുടെ കുടുംബങ്ങൾക്കും ഒരു നിശ്ചിത വരുമാനം ഉണ്ടാക്കി നൽകി അവരേക്കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു.

അതതു പഞ്ചായത്തിലെയും നഗരസഭയിലെയും ദാരിദ്ര്യ രേഖയ്ക്കുതാഴെ ജീവിക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളാണ് അംഗങ്ങൾ. ഈ അംഗങ്ങളുടെ പരമാവധി എണ്ണം 10 മുതൽ 20 വരെ ആണ്. ഓരോ ഘടകവും അയൽക്കൂട്ടം എന്നറിയപ്പെടുന്നു. അതിൽ നിന്നും 5 അംഗങ്ങളെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നു. കുടുംബശ്രീ യൂണിറ്റുകൾ രജിസ്റ്റർ ചെയ്യുന്നത് അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലാണ്. ഓരോ വാർഡിലും/ ഡിവിഷനിലും ഉള്ള വിവിധ അയൽക്കൂട്ടങ്ങളെ ഏകോപിപ്പിക്കുന്നത് ഏരിയ ഡെവലപ്‌മെന്റ്‌റ് സൊസൈറ്റികൾ ആണ്. അതതു സ്ഥലത്തെ വാർഡ്/ ഡിവിഷൻ മെമ്പർ ആണ് അഉട ന്റെ ചുമതലക്കാരൻ. ഓരോ പഞ്ചായത്തിലും നഗരസഭയിലും ഇവയെ ഏകോപിപ്പിച്ചുകൊണ്ട് കമ്മ്യുനിറ്റി ഡെവലപ്‌മെന്റ്‌റ് സൊസൈറ്റികൾ (CDS ) പ്രവർത്തിക്കുന്നു.

സോപ്പും പേപ്പർബാഗും മുതൽ കേറ്ററിംഗ് സർവീസും ഡ്രൈവിംഗ് പരിശീനക്ലാസുകളും വരെ. തയ്യൽ പരീശീലനം മുതൽ വസ്ത്രനിർമാണം വരെ എണ്ണിയാൽ തീരാത്ത സാധ്യതകളാണ് സ്ത്രീകൾക്ക് മുന്നിൽ കുടുംബശ്രീ തുറന്നിട്ടത്. ജീവിതവഴിയിൽ തളർന്നു നിന്നവർ , സാമ്പത്തിക പരാധീനത അനുഭവിച്ചവർ, കുടുംബശ്രീയിലൂടെ ജീവിതം തിരിച്ചുപിടിച്ചവർ ഏറെയാണ്. ഇരുപത്തി അഞ്ചാം വർഷത്തിലെത്തുമ്പോൾ 43 ലക്ഷം കുടുംബങ്ങൾ കുടുംബശ്രീയിൽ അംഗങ്ങളാണ്. രണ്ടര ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങൾ, 19773 ഏരിയാ ഡെവലപ്‌മെന്റ് സൊസൈറ്റികൾ, 1072 കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികൾ, 1381.15 കോടി രൂപയുടെ ലഘുസമ്പാദ്യം, 551.22 കോടി രൂപയുടെ വായ്പകൾ അങ്ങനെ കുടുംബശ്രീ മുന്നേറുകയാണ്…കരുത്തോടെ തന്നെ.

Story Highlights: 25 years of kudumbasree

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here