‘വാത്തകളുടെ വീട്’; കന്റോണ്മെന്റ് ഹൗസിലെ നാൽവർ സംഘത്തെ പരിചയപ്പെടാം

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ഔദ്യോഗിക വസതിയിലെ ചില ‘പ്രധാനി’കളെയാണ് ഇനി പരിചയപ്പെടുത്തുന്നത്. പ്രതിപക്ഷ നേതാവിനെക്കാണാനെത്തുന്ന അതിഥികളെ പലപ്പോഴും ആദ്യം സ്വീകരിക്കുന്നത് ഇക്കൂട്ടരാണ്. കന്‍റോണ്‍മെന്‍റ് ഹൗസിന്‍റെ നിയന്ത്രണം പോലും തങ്ങളുടെ കൈകളിലാണെന്ന മട്ടിലാണ് ഇവരുടെ നടപ്പും ഭാവവും. കന്‍റോണ്‍മെന്‍റ് ഹൗസിലെ ആ നാല്‍വർ സംഘത്തെ പരിചയപ്പെടാം. (goose cantonment house satheesan)
പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസ്. ജീവനക്കാരും രാഷ്ട്രീയക്കാരും സാധാരണക്കാരും ഉള്‍പ്പെടെ സദാ തിരക്കുളള വസതി. പലപ്പോഴും ഇത്തരം ആള്‍ക്കൂട്ടത്തേക്കാള്‍ ശ്രദ്ധേയരാണ് കന്‍റോണ്‍മെന്‍റ് ഹൗസിലെ വാത്തകൾ. കൂകി വിളിച്ച് കന്‍റോണ്‍മെന്‍റ് ഹൗസ് വലയം വെച്ച് സന്ദർശകരെ തൊട്ടുരുമ്മി നടക്കലാണ് ഇവരുടെ പ്രധാന പരിപാടി.
“അതിഥികളായി എത്തിയതാണ്. ഇപ്പോൾ നമ്മളെക്കാൾ വല്യ ആളുകളാണ്. രാവിലെ 6 മണിക്ക് എഴുന്നേറ്റ് ഫുഡ് കൊടുക്കണം. ഇല്ലെങ്കിൽ ഭയങ്കര ബഹളമായിരിക്കും. വീട്ടിലെ എല്ലാവരും എഴുന്നേൽക്കും. കൃത്യസമയത്ത് കുളി, ഭക്ഷണം. ഇവിടെ ഇങ്ങനെ കറങ്ങിനടക്കും. അതിനിടയിൽ ഇവിടെ ആളുകളൊക്കെ വന്നെന്ന് പരിശോധിക്കും. വല്യ ഗമയാണ് നാലെണ്ണത്തിനും. ഇതിൻ്റെ മൊത്തം അധികാരം അവരുടെ കയ്യിലാണെന്ന ധാരണയിലാണ് നടപ്പ്. ഇവിടെ ചിലപ്പോ പത്രസമ്മേളനങ്ങൾ നടക്കും, അതിഥികൾ വരും. അതൊന്നും അവർ മൈൻഡ് ചെയ്യില്ല. അവരുടെ ഇടയിൽ ചെന്ന് എന്താണ് കാര്യമെന്ന മട്ടിൽ തലപൊക്കി നോക്കും.”- വിഡി സതീശൻ പറയുന്നു.
പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയില്‍ മാത്രമല്ല, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും സ്വൈര്യവിഹാരം നടത്തിയിട്ടുണ്ട് ഇവർ. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ക്ലിഫ് ഹൗസിലുമുണ്ടായിരുന്നു ഇവരില്‍ രണ്ടുപേർ. അന്ന് ഉമ്മന്‍ചാണ്ടിയുടെയും ഇന്ന് വി ഡി സതീശന്‍റെയും കുക്ക് ആയ കോട്ടയം സ്വദേശി വിനോദാണ് ഇവരെ ഈ അധികാരത്തിന്‍റെ ഇടനാഴികളിലെല്ലാമെത്തിച്ചത്. അതിന്‍റെയാണ് ഇക്കാണുന്ന മട്ടും ഭാവവും ഗൗരവവുമെല്ലാം.
നാല്‍വർ സംഘത്തില്‍ ഒരാള്‍ ഇപ്പോള്‍ അടയിരിക്കുകയാണ്. 6 മുട്ടകളുണ്ട്. 28 ദിവസം കഴിയുമ്പോള്‍ മുട്ട വിരിഞ്ഞ് കുട്ടിസംഘവും പുറത്തുവരും. പിന്നെ സംഘം ചേർന്ന് കന്‍റോണ്‍മെന്‍റ് ഹൗസ് കീഴടക്കും.
Story Highlights: goose cantonment house vd satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here