സർക്കാരിന്റെ അഴിമതി ചോദ്യം ചെയ്യുന്നവരെയെല്ലാം നിർവീര്യമാക്കാൻ ശ്രമം; കെ. സുരേന്ദ്രൻ

സർവകലാശാലകളുടെ സ്വയംഭരണ സ്വഭാവത്തെ തകർക്കാനും സർക്കാരിന്റെ അഴിമതി ചോദ്യം ചെയ്യുന്നവരെയെല്ലാം നിർവീര്യമാക്കാനുമാണ് പുതിയ ബില്ലുകളിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി അഴിമതി നടത്തിയാൽ അത് ചോദ്യം ചെയ്യാൻ പാടില്ലെന്ന് പറയുന്നത് സ്റ്റാലിനിസ്റ്റ് നിലപാടാണ്. ലോകായുക്ത ഭേദഗതി ബില്ലിലൂടെയുള്ള അമിതാധികാര പ്രവണതയെ ഘടകകക്ഷികളെങ്കിലും ചോദ്യം ചെയ്യണമെന്ന് സുരേന്ദ്രൻ അഭ്യർത്ഥിച്ചു. ഇല്ലെങ്കിൽ ജനങ്ങൾ അക്കാര്യം ഏറ്റെടുക്കും. ( K. Surendran criticized the Chief Minister pinarayi )
എല്ലാ സർവകലാശാലകളിലും പിൻവാതിലിലൂടെയും അധികാര ദുർവ്യയത്തിലൂടെയും സ്വന്തക്കാരെ തിരുകി കയറ്റുകയും അഴിമതിയും ക്രമക്കേടും നടത്തുകയും ചെയ്ത ഇടതു സർക്കാർ തങ്ങളുടെ അഴിമതിക്കെതിരെ ചെറിയ പ്രതികരണം പോലും വരാതിരിക്കാനാണ് ഗവർണറുടെ ചിറകരിയാൻ നിയമ നിർമ്മാണം കൊണ്ടുവരുന്നത്.
ഒരു ചെറിയ സംസ്ഥാനത്തിൽ അധികാരമുപയോഗിച്ച് അഴിമതി നടത്താൻ ഇത്രയൊക്കെ ക്രമക്കേടുകളും നിയമനിർമ്മാണവും കൊണ്ടുവരുന്ന ഇവർ ഇന്ദ്രപ്രസ്ഥത്തിന് അടുത്തെത്തിയാൽ നമ്മുടെ ഭരണഘടനയെ തന്നെ ഇല്ലാതാക്കി സ്റ്റാലിൻ -ഉത്തരകൊറിയൻ മോഡൽ നടപ്പാക്കുകയാണ് ചെയ്യുക. ഫെഡറലിസത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവർ അഴിമതി നിർബാധം നടത്താനായി അതു തടയാൻ കഴിയുന്ന എല്ലാ പഴുതുകളും അടയ്ക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Story Highlights: K. Surendran criticized the Chief Minister pinarayi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here