ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; വകുപ്പുതല അന്വേഷണം എങ്ങുമെത്തിയില്ല, ആരോഗ്യമന്ത്രിക്കെതിരെ ഹർഷിന
ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രി പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണം എങ്ങുമെത്തിയില്ല. ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പരാതിക്കാരി ഹർഷിന ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. പല തവണ മന്ത്രിയുമായി ഫോണിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അതിന് ആയില്ലെന്നും ഹർഷീന പറഞ്ഞു. വീണ്ടും ശാരീരിക പ്രശ്നങ്ങൾ വന്നതോടെ ഹർഷിന കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരിക്കുകയാണ്. ആശുപത്രിയിൽ തന്നെ സമരം ചെയ്യാനാണ് ഹർഷിനയുടെ തീരുമാനം. അന്വേഷണത്തിൽ നടപടി ആകാതെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താലും പോകില്ലെന്ന് ഹർഷിന ട്വന്റി ഫോർ ന്യൂസിനോട് പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് യുവതിയുടെ വയറ്റിനുള്ളിൽ ഉപകരണം കുടുങ്ങിയത്. അഞ്ചുവർഷം ഉപകരണം വയറ്റിനുള്ളിൽ കുടുങ്ങിക്കിടന്നു. അന്വേഷണസംഘം പരാതിക്കാരിയിൽ നിന്ന് തെളിവെടുത്തു പോയി രണ്ടുമാസം ആകുമ്പോഴും റിപ്പോർട്ട് ആയിട്ടില്ല. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യൽ ഓഫീസർ ഡോ. അബ്ദുൾ റഷീദിന്‍റെ നേതൃത്വത്തിലുളള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തിയത്.
Read Also: ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയും പേറി അഞ്ച് വര്‍ഷങ്ങള്‍; ട്വന്റിഫോര്‍ ലോകത്തെ അറിയിച്ച ഹര്‍ഷിനയുടെ കഥ
2017ലാണ് പ്രസവ ശസ്ത്രക്രിയക്ക് ശേഷം കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവച്ചത്. ഗുരുതര പിഴവ് വാര്‍ത്തയായതിനെ തുടർന്നാണ് ആരോഗ്യമന്ത്രി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. സംഭവത്തിൽ കോഴിക്കോട് മെഡി. കോളേജിലെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. രോഗിയുടെ വയറ്റിൽ കണ്ടെത്തിയ കത്രിക മെഡിക്കൽ കോളജ് ആശുപത്രിയിലേതല്ലെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. പിഴവൊന്നും പറ്റിയിട്ടില്ല. ആശുപത്രിയിലെ ഉപകരണങ്ങളൊന്നും നഷ്ടമായില്ലെന്ന് കണക്കെടുപ്പിൽ വ്യക്തമായെന്നും അന്വേഷണത്തിൽ മനസ്സിലായെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലെ ഉളളടക്കം. അറ്റം കൂർത്ത ഉപകരണം ശസ്ത്രക്രിയയിൽ ഉപയോഗിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Story Highlights: Surgical Instrument Stuck In Stomach Harshina Against veena george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here