Advertisement

ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ പൂർത്തിയായി; തിരക്ക് നിയന്ത്രിക്കാൻ ഡൈനാമിക് ക്യൂ

November 14, 2023
Google News 2 minutes Read

ശബരിമല മണ്ഡല മകരവിളക്ക്‌ മഹോത്സവത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. എല്ലാ തീർത്ഥാടകർക്കും സുഗമവും സുരക്ഷിതവുമായ സൗകര്യങ്ങൾ ഒരുക്കിയതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. വൃശ്ചികം ഒന്നു മുതൽ രണ്ടുമാസക്കാലം ശബരിമല പൂങ്കാവനവും പരിസരങ്ങളും ശരണം വിളികളാൽ മുഖരിതമാകും.(Sabarimala Opens on day after tommorow)

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത് നടത്തിയ രണ്ടെണ്ണമടക്കം ആറു ഉന്നതതല യോഗങ്ങളാണ് മുന്നൊരുക്കങ്ങൾക്കായി ചേർന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.നവംബർ 17 മുതൽ ജനുവരി 14 വരെയാണ് ഈ വർഷത്തെ മണ്ഡല മകരവിളക്ക് ഉത്സവം. നവംബർ 16ന് നട തുറക്കും.

Read Also: ലോകം എന്തെന്ന് അറിയും മുമ്പേ ആ കുഞ്ഞ് അനുഭവിച്ചത് അങ്ങേയറ്റത്തെ വേദന; ശിശുദിനത്തിലെ ചരിത്ര വിധിയെന്ന് വി ഡി സതീശൻ

ശബരിമലയിലും പമ്പയിലും ശുചിത്വ പ്രവർത്തനങ്ങളിൽ തിയുക്തരായ വിശുദ്ധി സേനാംഗങ്ങളുടെ പ്രതിദിന വേതനം നൂറു രൂപ ഉയർത്തി 550 ആക്കി. ഇവരുടെ യാത്രാബത്തയും 850 ൽ നിന്ന് 1000 രൂപയാക്കി. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ ഈ സീസണിൽ ഡൈനാമിക് ക്യൂ കൺട്രോൾ സംവിധാനം ഏർപ്പെടുത്തി. ഇതിനു പുറമേ സന്നിധാനത്തെ തിരക്കും മറ്റും തീർത്ഥാടകർക്ക് അറിയുന്നതിനായി നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ വിഡിയോ വാളും സജ്ജമാക്കും.

മുൻ വർഷം ആരംഭിച്ച ഇ- കാണിക്ക കൂടുതൽ സമഗ്രമാക്കിയിട്ടുണ്ട്. പ്രധാന ഇടത്താവളങ്ങളായ എരുമേലി, ചെങ്ങന്നൂർ, കുമളി, ഏറ്റുമാനൂർ , പുനലൂർ എന്നിവിടങ്ങളിലെല്ലാം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കി. പമ്പയിലെ ട്രാൻ. ബസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. ഡിസംബർ ആദ്യ ആഴ്ച വരെ 473 ബസുകളും തുടർന്ന് മകര വിളക്ക് വരെ കൂടുതൽ സർവീസുകളും കെ എസ് ആർ ടി സി നടത്തും.

ചികിത്സാ ആവശ്യങ്ങൾക്കായും കൂടുതൽ ആശുപത്രി സംവിധാനങ്ങൾ സജ്ജമാക്കി. ഐസിയു സൗകര്യങ്ങളുൾപ്പെടെ പമ്പയിൽ 64 കിടക്കകളും സന്നിധാനത്ത് 15 കിടക്കകളും ഒരുക്കിയിട്ടുണ്ട്. അപ്പാച്ചിമേട്, നീലിമല എന്നിവിടങ്ങളിൽ കാർഡിയോളജി സെന്ററുമുണ്ട്. ഇതിനു പുറമേ പമ്പ മുതൽ സന്നിധാനം വരെ 15 അടിയന്തിര ചികിൽസാ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. എരുമേലി സാമൂഹ്യ ആരോഗ്യകേന്ദ്രം , പത്തനംതിട്ട ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലും തീർത്ഥാടകർക്കായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

പമ്പയിലേക്കുള്ള ജലവിതരണം സുഗമമാക്കാൻ കക്കിയാറിൽ താൽക്കാലിക തടയണ നിർമ്മിച്ചിട്ടുണ്ട്. വനത്തിലൂടെയുള്ള പരമ്പരാഗത പാതകളും വൃത്തിയാക്കിയിട്ടുണ്ട്. അഴുതക്കടവ് -ചെറിയാനവട്ടം (പമ്പ ) 18 കിലോമീറ്റർ, സത്രം – സന്നിധാനം 12 കിലോമീറ്റർ എന്നീ പാതകളിൽ ഇക്കോ ഷോപ്പുകളും ഉറപ്പാക്കിയിട്ടുണ്ട്. ഇതിനു പുറമെ വനാശ്രീതരായ പട്ടികവർഗക്കാരിൽ നിന്ന് നിയമിക്കപ്പെട്ടവരിൽപ്പെടുന്ന 75 വനപാലകരുടെ സേവനവും ഈ പാതകളിൽ ലഭ്യമാകും. വനത്തെ അറിയുന്ന ഇവരുടെ സേവനം തീർത്ഥാടകർക്ക് വളരെ സഹായമാകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

നിലയ്ക്കൽ പാർക്കിങ്ങ് ഗ്രൗണ്ട് ടൈൽ വിരിച്ച് വൃത്തിയാക്കി. പാർക്കിക്കിന് ഫാസ്ടാഗും ഏർപ്പെടുത്തി. തപാൽ വകുപ്പുമായി സഹകരിച്ച് സ്വാമി പ്രസാദം ഇന്ത്യയിലെവിടെയും എത്തിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.

വിവിധ ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ, സ്വകാര്യ ക്ഷേത്രങ്ങളടക്കം എല്ലാ ആരധാനലയങ്ങളുടെയും സൗകര്യങ്ങൾ ശബരിമല തീർത്ഥാടകർക്കായി നൽകണമെന്നും മന്ത്രി കെ രാധാകൃഷ്ണൻ അഭ്യർത്ഥിച്ചു. ഇതുവഴി രാജ്യത്തിനാകെ മാതൃകയാകുന്ന വിധത്തിൽ ശബരിമല തീർത്ഥാടനത്തെ മാറ്റിത്തീർക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Story Highlights: Sabarimala Opens on day after tommorow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here