റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് ഇട്ടത് അട്ടിമറിക്കണമെന്ന ഉദ്ദേശത്തോടുകൂടി; പ്രതികളുടെ വാദം തള്ളി പോലീസ്

കൊല്ലം കുണ്ടറയിൽ റെയിൽവേ ട്രാക്കിൽ ടെലഫോൺ പോസ്റ്റ് ഇട്ടത് അട്ടിമറിക്കണമെന്ന ഉദ്ദേശത്തോടുകൂടിയെന്ന് എഫ്ഐആർ. മദ്യലഹരിയിൽ ആയിരുന്നു എന്ന പ്രതികളുടെ വാദം പോലീസ് തള്ളി. പ്രതികളെ റെയിൽവേ ട്രാക്കിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. പെരുമ്പുഴ സ്വദേശി അരുൺ,കുണ്ടറ സ്വദേശിരാജേഷ് എന്നിവരാണ് കേസിലെ പ്രതികൾ. ഇരുവരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ എന്ന് പോലീസ് പറയുന്നു.
കുണ്ടറ സ്വദേശി രാജേഷിനെയും പെരുമ്പുഴ സ്വദേശി അരുണിനെയും ഇന്ന് റെയിൽവേ പൊലീസിന് കൈമാറിയേക്കും. സംഭവത്തിൽ പ്രതികളെ എൻഐഎ ചോദ്യം ചെയ്തിരുന്നു. കാസ്റ്റ് അയൺ എടുക്കാൻ വേണ്ടിയാണ് ടെലിഫോൺ പോസ്റ്റ് എടുത്തതെന്നായിരുന്നു പ്രതികൾ മൊഴി നൽകിയത്. ടെലിഫോൺ പോസ്റ്റിൽ നിന്നും കാസ്റ്റ് അയൺ വേർപെടുത്താൻ ശ്രമിച്ചപ്പോഴാണ് റെയിൽ ട്രാക്കിൽ കൊണ്ടു വെച്ചത്. ടെലിഫോൺ പോസ്റ്റിൽ നിന്ന് കാസ്റ്റ് അയൺ അടിച്ച് പൊട്ടിച്ച് എടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ടെലിഫോൺ പോസ്റ്റ് ഉപേക്ഷിച്ച് പോയി എന്നാണ് പ്രതികൾ നൽകിയ മൊഴി.
Read Also: ‘ചുംബിക്കണമെന്ന് പറഞ്ഞു’; ഹമാസ് അഗംങ്ങളുടെ നെറ്റിയിൽ ചുംബിച്ചതിൽ വിശദീകരണവുമായി ഇസ്രയേലി ബന്ദി
പ്രതികൾക്ക് എതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കും. പ്രതികളുടെ മൊഴി ശരിയാണോ എന്നും അന്വേഷിക്കും. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പെരുമ്പുഴ സ്വദേശി അരുൺ നേരത്തെ പൊലീസിനെ അക്രമിച്ച കേസിലും പ്രതിയാണ്. വൻ അപകടം തെന്നിമാറിയത് തലനാരിഴയ്ക്കാണ്. കുണ്ടറ ആറുമുറിക്കട പഴയ ഫയർ സ്റ്റേഷന് സമീപത്തുള്ള റെയിൽവേ പാളത്തിന് കുറുകയാണ് ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്.
ഇന്നലെ പുലർച്ചെ 2 മണിയോടുകൂടി പ്രദേശവാസികളാണ് റെയിൽവേ ട്രാക്കിൽ പോസ്റ്റ് കണ്ടത്. പിന്നീട് ഇക്കാര്യം പൊലീസിൽ വിളിച്ചറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് എഴുകോൺ പൊലീസ് എത്തി ഇരുമ്പ് പോസ്റ്റ് എടുത്ത് മാറ്റി.എന്നാൽ പൊലീസ് പോയതിന് പിന്നാലെ വീണ്ടും 3 മണിയോടെ റെയിൽവേപാളത്തിൽ വീണ്ടും പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. തുടർന്ന് പൊലീസ് എത്തി പോസ്റ്റ് വീണ്ടും ട്രാക്കിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു.
Story Highlights : Kundara train sabotage attempt case FIR
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here