Advertisement

സാമ്പത്തിക ഉത്തേജന പാക്കേജുകളെ കാത്ത് രാജ്യം; ഇന്ന് കേന്ദ്രബജറ്റ്

February 1, 2022
Google News 2 minutes Read
union budget 2022

കേന്ദ്രബജറ്റ് ഇന്ന്. കൊവിഡിനും അഞ്ച് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനും ഇടയിലാണ് 2022-23ലെ കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. രാവിലെ 11-നാണ് ലോക്സഭയില്‍ കേന്ദ്ര ധനമന്ത്രി എഴുപത്തഞ്ചാമത്തെ പൊതു ബജറ്റ് അവതരിപ്പിക്കുക. ബജറ്റവതരണം ഇക്കുറിയും കടലാസ് രഹിതമായിരിക്കും. ബജറ്റും അനുബന്ധരേഖകളും പാര്‍ലമെന്റംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പിന് രൂപം നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉള്‍പ്പെടെ 14 രേഖകള്‍ ഇതിലൂടെ ലഭ്യമാകും

നടപ്പു സാമ്പത്തികവര്‍ഷം 9.2ഉം 2022-23ല്‍ 8-8.5ഉം ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കാനാകുമെന്ന പ്രതിക്ഷയിലാണ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിയ്ക്കുക. രാജ്യത്തെ കൊവിഡ് സാഹചര്യം, ഇന്ധന വില, ആഗോളതലത്തിലെ പണപ്പെരുപ്പം, പ്രധാന കേന്ദ്ര ബാങ്കുകളുടെ വിപണിയില്‍നിന്നുള്ള പണം പിന്‍വലിക്കല്‍ തുടങ്ങിയവയെ ഇതിനായ് ആശ്രയിക്കുന്നതാകും അതുകൊണ്ട് തന്നെ ബജറ്റ് സമീപനം. കൊവിഡ്പൂര്‍വ സ്ഥിതിയിലേക്ക് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മടങ്ങിയെത്തിയെന്ന നിഗമനം അടിസ്ഥാനമാക്കിയായിരിയ്ക്കും പുതിയ നിര്‍ദ്ധേശങ്ങള്‍ ബജറ്റ് മുന്നോട്ട് വയ്ക്കുക.( union budget 2022)

കയറ്റുമതിയേക്കാള്‍ ഇറക്കുമതി വലിയ തോതില്‍ വര്‍ധിച്ചത് സര്‍ക്കാരിന് വെല്ലുവിളിയാണ്. മൊത്തവില സൂചിക പ്രകാരമുള്ള വിലക്കയറ്റം രണ്ടക്ക തോതില്‍ തുടരുന്നതിനെ പരിഗണിയ്ക്കാതിരിയ്ക്കാനും ധനമന്ത്രിയ്ക്ക് സാധിയ്ക്കില്ല. കറന്റ് അക്കൗണ്ട് കമ്മി നടപ്പുവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ജിഡിപിയുടെ 0.2 ശതമാനമായി ഉയര്‍ന്നിരുന്നു. ഇറക്കുമതിയിലെ വര്‍ധന മൂലമാണ് ഇങ്ങനെ സംഭവിച്ചത്. വീണ്ടും ഈ സാഹചര്യം ആവര്‍ത്തിയ്ക്കുന്നതിന് തടയിട്ടെ മതിയാകൂ. അതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്നത്തെ ബജറ്റില്‍ ഉണ്ടാകും എന്നാണ് സൂചന.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും കറന്റ് അക്കൗണ്ട് കമ്മി രാജ്യത്ത് വര്‍ധിക്കും എന്ന് നിഗമനം. എഫ്ഡിഐ വര്‍ധനയിലൂടെ ഈ വിടവ് നികത്താനാകും ബജറ്റ് നിര്‍ദ്ദേശത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുക. തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴില്‍ ആവശ്യകത 2019-20നെ അപേക്ഷിച്ച് രാജ്യത്ത് 42 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഇത് തൊഴിലുറപ്പ് പദ്ധതി വഴി കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സ്യഷ്ടിച്ചാല്‍ ഗ്രാമീണമേഖലയെ ചലനത്മകമാകും എന്ന സാധ്യത സര്‍ക്കാരിന് സമ്മാനിക്കുന്നു.

കൊവിഡ് തകര്‍ത്ത അസംഘടിത മേഖലയെ പുനരുദ്ധരിയ്ക്കുകയും സര്‍ക്കാരിന്റെ ബാധ്യതയാണ്. ഇതിനുള്ള നിര്‍ദ്ധേശങ്ങളും ഇന്നത്തെ ബജറ്റില്‍ ഉണ്ടാകും. വിദ്യാഭ്യാസ മേഖലയ്ക്ക് ഉള്ള വിഹിതം ഈ ബജറ്റില്‍ വര്‍ധിപ്പിച്ചേക്കും. നിലവില്‍ ജിഡിപിയുടെ 3.1 ശതമാനം മാത്രമാണ് നീക്കിയിരിക്കുന്നത്. കൊവിഡ് കാലമായതിനാല്‍ ആരോഗ്യ മേഖലയ്ക്കുള്ള വിഹിതത്തിലും കാര്യമായ വര്‍ദ്ധനവ് ഉണ്ടാകും. കഴിഞ്ഞ തവണ ജിഡിപിയുടെ 1.8 ശതമാനത്തില്‍നിന്ന് 2.1 ശതമാനം ആയ് വിഹിതം വര്‍ധിപ്പിച്ചിരുന്നു.

Read Also : ഇന്ത്യയിലെ ആദ്യത്തെ മുഴുവന്‍ സമയ ധനകാര്യമന്ത്രി, പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ച രണ്ടാമത്തെ വനിത; നിർമലാ സീതാരാമന്റെ ബജറ്റ് അവതരണത്തിനായി ആകാംക്ഷയോടെ രാജ്യം

ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമാണ് ബജറ്റിന് മുന്നോടിയായി രാജ്യത്തെ മാര്‍ക്കറ്റ് സമീപ മണിക്കൂറുകളില്‍ ഉയര്‍ത്തിക്കാട്ടിയത്. സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രഥമ പരിഗണന നല്‍കുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുക എന്ന ധാരണയും യാണ് ഓഹരി വിപണിയിലെ നേട്ടത്തോടെയുള്ള കുതിപ്പിന് കാരണമായി. അതേസമയം 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ 8 മുതല്‍ 8.5 ശതമാനം വളര്‍ച്ച കൈവരിക്കാനാകുമെന്നാണ് ധനമന്ത്രി ഇന്നലെ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. കാര്‍ഷിക മേഖലയ്ക്ക് 3.9 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും. വ്യവസായ മേഖല 11.8 ശതമാനം വളര്‍ച്ച നേടുമെന്നും സര്‍വേ പറയുന്നു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലും വ്യാപകമായ വാക്സിനേഷന്‍, നിയന്ത്രണം ലഘൂകരിക്കല്‍, കയറ്റുമതി രംഗത്തുണ്ടായ വളര്‍ച്ച മുതലായ ഘടകങ്ങള്‍ അനുകൂലമായെന്നും സര്‍വേ വിലയിരുത്തി. ഈ സാമ്പത്തിക വര്‍ഷം 9.2 ശതമാനം വളര്‍ച്ചാ നിരക്കുണ്ടാകുമെന്നും സര്‍വേയിലുണ്ട്.

Story Highlights : union budget 2022, nirmala sitaraman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here