ശ്രീലങ്കയിൽ വീണ്ടും സ്‌ഫോടനം; ആളപായമില്ലെന്ന് റിപ്പോർട്ട്

ഈസ്റ്റർ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരയ്ക്ക് ശേഷം ശ്രീലങ്കയിൽ ഇന്ന് വീണ്ടും സ്‌ഫോടനം. കൊളംബോയിൽ നിന്നും 40 കിലോമീറ്റർ അകലെ പുഗോഡയിൽ മജിസ്‌ട്രേറ്റ് കോടതിക്ക് സമീപത്താണ് സ്‌ഫോടനമുണ്ടായത്. ആളൊഴിഞ്ഞ പറമ്പിൽ കൂട്ടിയിട്ടിരുന്ന വസ്തുക്കൾക്കിടയിൽ നിന്നാണ് പൊട്ടിത്തെറിയുണ്ടായത്. ആളപായമില്ലെന്നാണ് റിപ്പോർട്ട്. ഈസ്റ്റർ ദിനത്തിൽ കൊളംബോയിൽ നടന്ന സ്‌ഫോടനങ്ങളിൽ 359 പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Read Also; ശ്രീലങ്ക സ്ഫോടനം; ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു
കൊളംബോയിലെ ക്രിസ്ത്യൻ പള്ളികളിലും ആഡംബര ഹോട്ടലുകളിലും ഉൾപ്പെടെയാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തിരുന്നു.ആറ് ഇന്ത്യക്കാരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. സ്‌ഫോടനം നടന്ന പള്ളിക്കുള്ളിലെ സിസിടിവി ക്യാമറകളിൽ നിന്നും ചാവേറെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
സ്ഫോടനം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ശ്രീലങ്കയിൽ ജനങ്ങളുടെ ഭീതിയൊഴിഞ്ഞിട്ടില്ല. ഇന്നലെ കൊളംബോയിൽ ഷോപ്പിങ് മാളിന് മുന്നിൽ നിന്നും ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തിയിരുന്നു. ബൈക്കിൽ സൂക്ഷിച്ചിരുന്ന ബോംബ് പോലീസ് കണ്ടെത്തി നിർവീര്യമാക്കിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ പുഗോഡയിൽ സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ കനത്ത ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here