പുത്തുമലയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി

ഉരുൾപൊട്ടൽ ഏറെ നാശം വിതച്ച വയനാട് പുത്തുമലയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. സ്ത്രീയുടെ മൃതദേഹമാണ് ലഭിച്ചത്. ഇന്നലെ മൃതദേഹം ലഭിച്ച ഏലവയലിൽ നിന്നു തന്നെയാണ് ഇന്ന് ഉച്ചയോടെ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പുത്തുമലയിൽ നിന്ന് ആകെ 12 മൃതദേഹങ്ങൾ ഇതിനോടകം ലഭിച്ചു. ഇനി അഞ്ചുപേരുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ട്. പുത്തുമലയിൽ നിന്ന് ഇന്നലെ കണ്ടെത്തിയ മൃതദേഹത്തിന് അവകാശമുന്നയിച്ച് രണ്ട് കുടുംബങ്ങൾ രംഗത്തെത്തിയിരുന്നു.
Read Also; പുത്തുമലയിൽ അവസാനത്തെ ആളെ കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്ന് മന്ത്രി ശൈലജ
മൃതദേഹം അണ്ണയ്യൻ എന്നയാളുടേതാണെന്ന് മകൻ തിരിച്ചറിഞ്ഞതിനെ തുടർന്ന് മേപ്പാടി പത്താം മൈലിലെ ശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചിരുന്നു. ഇതിനിടെ ഉരുൾപൊട്ടലിൽ കാണാതായ തമിഴ്‌നാട് സ്വദേശി ഗൗരീശങ്കറിന്റേതാണ് മൃതദേഹമെന്ന സംശയമുന്നയിച്ച് ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു. ഇതേ തുടർന്ന് ജില്ലാ കളക്ടർ ഇടപെടുകയും സംസ്‌കാര ചടങ്ങുകൾ നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം സംസ്‌കാരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മൃതദേഹം മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here