കശ്മീരിൽ വീട്ടുതടങ്കലിലായിരുന്ന സിപിഐഎം നേതാവ് യൂസഫ് തരിഗാമിയെ എയിംസിലേക്ക് മാറ്റി

ജമ്മു കശ്മീരിൽ വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. സുപ്രിംകോടതി നിർദേശത്തെ തുടർന്നാണ് നടപടി. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തരിഗാമിയെ സന്ദർശിച്ച ശേഷം തരിഗാമിയുടെ ആരോഗ്യനില മോശമാണെന്ന് കാട്ടി സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. തരിഗാമിയെ അനധികൃതമായാണ് വീട്ടുതടങ്കലിൽ വച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സീതാറാം യെച്ചൂരി സുപ്രിം കോടതിയെ സമീപിച്ചത്.
Read Also; വീട്ടുതടങ്കലിലുള്ള സിപിഐഎം നേതാവ് തരിഗാമിയെ എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്
വീട്ടുതടങ്കലിൽ കഴിയുന്ന തരിഗാമിയുമായി സീതാറം യെച്ചൂരി കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. സുപ്രിം കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു കൂടിക്കാഴ്ച. കശ്മീരിൽ പോകുക, തരിഗാമിയെ കാണുക, തിരിച്ചുവരിക എന്നതിനാണ് അനുമതി നൽകുന്നതെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയാകരുത് സന്ദർശനമെന്നും ഉത്തരവ് ലംഘിച്ച് മറ്റ് പരിപാടികളിൽ പങ്കെടുത്താൽ കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പും നൽകിയിരുന്നു.
Read Also; കശ്മീരിലെ സിപിഐഎം നേതാവ് യൂസഫ് തരിഗാമിയെ സന്ദർശിക്കാൻ യെച്ചൂരിക്ക് അനുമതി
തരിഗാമിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം യെച്ചൂരി വ്യക്തമാക്കിയിരുന്നു. വീട്ടുതടങ്കലിലായതിനാൽ ചികിത്സ നടത്താൻ ഒരു വഴിയുമില്ലെന്നും തരിഗാമിക്ക് ചികിത്സ ഉറപ്പാക്കാൻ ഭരണകൂടം ശ്രമിക്കുന്നില്ലെന്നും യെച്ചൂരി ആരോപിച്ചിരുന്നു. ഈ വിവരങ്ങളെല്ലാം ഉൾപ്പെടുത്തിയുളള സത്യവാങ്മൂലമാണ് യെച്ചൂരി സുപ്രിം കോടതിയിൽ നൽകിയത്. ഇത് കണക്കിലെടുത്താണ് തരിഗാമിയെ ഡൽഹിയിലേക്ക് മാറ്റാൻ സുപ്രിം കോടതി പിന്നീട് ഉത്തരവിട്ടത്. ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായാണ് കശ്മീരിലെ നേതാക്കളെ കേന്ദ്രസർക്കാർ ഇടപെട്ട് വീട്ടുതടങ്കലിലാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here