ഡൽഹി കലാപം; കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ഒരു കോടി നൽകാൻ തീരുമാനം

ഡൽഹി കലാപത്തിനിടെ കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അങ്കിത് ശർമയുടെ കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകുമെന്നും കെജ്‌രിവാൾ അറിയിച്ചു. കലാപത്തിനിടെ കൊല്ലപ്പെട്ട പൊലീസ് കോൺസ്റ്റബിൾ രത്തൻ ലാലിന്റെ കുടുംബത്തിന് നേരത്തെ ഡൽഹി സർക്കാർ ഒരു കോടി രൂപ പ്രഖ്യാപിച്ചിരുന്നു.
ചാന്ദ്ബാഗിൽ ഓവുചാലിൽ നിന്നാണ് അങ്കിത് ശർമയുടെ മൃതദേഹം ലഭിച്ചത്. വീട്ടിൽ നിന്ന് പുറത്തുപോയ അങ്കിതിന്റെ മൃതദേഹം തൊട്ടടുത്ത ദിവസം രാവിലെ അഴുക്കുചാലിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. അങ്കിത് അതിക്രൂരമായ മർദനത്തിന് ഇരയായെന്നും ആഴത്തിലുള്ള ഒട്ടേറെ മുറിവുകൾ ശരീരത്തിലുണ്ടെന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.
അങ്കിതിന്റേത് കൊലപാതകമാണെന്നാരോപിച്ച് കുടുംബാംഗങ്ങൾ രംഗത്തെത്തി. ആംആദ്മി പാർട്ടി (എഎപി) കൗൺസിലർ താഹിർ ഹുസൈനും അനുയായികളും ചേർന്ന് അങ്കിതിനെ കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കൾ ആരോപിച്ചു. അതിനിടെ താഹിർ ഹുസൈന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മട്ടുപ്പാവിൽ ഇയാളും അനുയായികളും ഇരുമ്പുവടികളും പെട്രോൾ ബോംബുകളുമായി നിൽക്കുന്ന വീഡിയോ പുറത്തുവന്നു. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ താഹിർ ഹുസൈനെ എഎപിയിൽ നിന്ന് പുറത്താക്കി.
story highlights- Ankit sharma, IB officer, Delhi riots
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here