അനാമിക
.
മീനാക്ഷി മേനോന്‍/ കഥ
സിവില്‍ സര്‍വീസിന് പഠിച്ചുകൊണ്ടിരിക്കുകയാണ് ലേഖിക.
ഈ ഗേറ്റ് തുറക്കുമ്പോള്‍ ഉള്ള ശബ്ദത്തിന് ഒരു മാറ്റവും ഇല്ലല്ലോ രാമേട്ടാ…
രാമേട്ടന്‍ ചിരിച്ചുകൊണ്ട് എന്റെ വിശേഷങ്ങള്‍ ചോദിച്ചു. വിദ്യാലയത്തിന്റെ കാവല്‍ക്കാരന്‍ എന്നതില്‍ ഉപരി ഇവിടത്തെ ഓരോ കുട്ടിയുടെയും മനസറിയുന്ന വ്യക്തി.
‘അനാമികേടെ പുസ്തകങ്ങള്‍ ഒക്കെ ഞാന്‍ വായിക്കാറുണ്ട്…
നന്നായി മോളെ, നീ ഈ നിലയില്‍ എത്തേണ്ടവള്‍ തന്നെയാ,
ആട്ടെ നിങ്ങടെ റീയൂണിയന്റെ സമയം ആയില്ലേ ആരെയും കാണുന്നില്ലല്ലോ’
’10 വര്‍ഷങ്ങള്‍ക്ക് ശേഷം അല്ലേ എല്ലാവരേയും കാണാന്‍ പോകുന്നത് നന്നായി ഒരുങ്ങി കുടുംബവും ഒക്കെ ആയിട്ടല്ലേ വരുന്നേ..അതായിരിക്കും.’
‘അപ്പൊ മോള്‍ക്ക് ഒരുങ്ങണ്ടേ…കുടുംബവും വേണ്ടേ’
ചോദിച്ചതിന് ശേഷം വേണ്ടായിരുന്നു എന്ന ഭാവം ഞാന്‍ രാമേട്ടന്റെ മുഖത്ത് കണ്ടു… രാമേട്ടന് ചിലതൊക്കെ ഓര്‍മ്മ വന്നു കാണും…എനിക്കും.
ക്ലാസ്റൂം വരെ ഒക്കെ ഒന്നു പോയിട്ട് വരാമെന്നു പറഞ്ഞ് ഞാന്‍ അവിടന്നു നടന്നു. ക്ലാസ്റൂം, കോറിഡോര്‍സ്, ക്യാന്റീന്‍, ഓഡിറ്റോറിയം എല്ലായിടവും പോയി… ഇനി പോകേണ്ടത് ഗ്രൗണ്ടിലേക്കാണ്. ഞാന്‍ സ്ഥിരം ഇരിക്കാറുള്ള ബെഞ്ചിനെ എന്റെ കണ്ണുകള്‍ തിരഞ്ഞ് കണ്ടുപിടിച്ചു… അവിടെ ചെന്നിരുന്നു… ആദ്യമായി തനിച്ചിരുന്നു .
Read Also : വിവസ്ത്രരാക്കപ്പെട്ടവർ
ഓര്‍മകള്‍ ഒന്നൊന്നായി മനസിലേക്ക് ഓടി എത്താന്‍ തുടങ്ങി. കാലത്തിന് മുന്നില്‍ അടിയറവു പറയാത്ത ആ ഭൂതകാലം വീണ്ടും എന്റെ ഇന്നലെ ചിന്തകളിലേക്ക് പ്രവേശിച്ചു.
സ്വപ്നതുല്യമായ ഒരു പ്രണയകാവ്യം ആഗ്രഹിച്ചിരുന്ന പെണ്‍കുട്ടി ആയിരിന്നു ഞാന്‍… എനിക്ക് അത് സംഭവിക്കുകയും ചെയ്തു… കാര്‍ത്തിക്കിനെ കണ്ടുമുട്ടിയപ്പോള്‍. എന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം. അസൂയ നിറഞ്ഞ കണ്ണുകളിലൂടെ ചുറ്റുമുള്ളവര്‍ നോക്കി കണ്ട സ്‌നേഹം. 4 വര്‍ഷം ഇതേ കോളജില്‍, ഇതേ ബെഞ്ചില്‍ ഇരുന്ന് ഞങ്ങള്‍ ജീവിതം കണ്ടു… ഒരുമിച്ചു ജീവിക്കാനുള്ള ജീവിതം.
പക്ഷെ അതിന്റെ ആയുസും 4 വര്‍ഷം മാത്രമാണെന്ന് കോളജിലെ അവസാന ദിവസം മനസിലായി…ഞാന്‍ ഒരു കാന്‍സര്‍ രോഗിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍…. ഗര്‍ഭപാത്രം മാറ്റിവെക്കാതെ എനിക്കിനി ജീവിക്കാന്‍ കഴിയില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍.
കണ്ടു കൊതിതീരാത്ത സ്വപ്നങ്ങള്‍ ഒരു നിമിഷം കൊണ്ട് ഞങ്ങള്‍ക്ക് അന്യാധീനപ്പെട്ടു. അമ്മയാകാന്‍ കഴിയാത്ത എന്നെ കാര്‍ത്തിക്കിന്റെ വീട്ടുകാര്‍ക്ക് വേണ്ടായിരുന്നു…മനസില്‍ ഒരുപാട് വേദനകള്‍ കടിച്ചമര്‍ത്തി വിധിയെ പഴിചാരി ഞാന്‍ അവനോടു പൊയ്‌ക്കോളാന്‍ പറഞ്ഞു… എന്നന്നേക്കുമായി.
10 വര്‍ഷം ഞങ്ങള്‍ കണ്ടിട്ടില്ല…സംസാരിച്ചിട്ടില്ല… കോളജില്‍ ആരും ആയി പിന്നീട് ഞാന്‍ സംസാരിച്ചില്ല. ആഴ്ചകള്‍ക്കു മുന്‍പ് വന്ന ഒരു ഫോണ്‍ കോള്‍ ആണ് എന്നെ ഇവിടെ എത്തിച്ചത്.
മായ എന്നെ റിയൂണിയനു ക്ഷണിക്കുക മാത്രമല്ല ചെയ്തത്. കാര്‍ത്തിക്കിനെ ഈയടുത്തായി അവന്റെ മകന്റെ കൂടെ കണ്ടെന്നും അവനെയും ഇതില്‍ ക്ഷണിച്ചിട്ടുണ്ടെന്ന വിവരം പങ്കുവെക്കുകയും ചെയ്തു. പിന്നെ നിസംശ്യം തീരുമാനിച്ചു പോണം എന്ന്…എനിക്കു വേണ്ടി നിശ്ചയിക്കപ്പെട്ടു എന്നു ഞാന്‍ വിശ്വസിച്ചിരുന്ന ആ കുടുംബത്തെ കാണാന്‍… കാര്‍ത്തിക്കിന്റെ പുതിയ പ്രണയത്തെ കാണാന്‍.
വണ്ടികളുടെ ശബ്ദം കേട്ട് ഞാന്‍ ഓഡിറ്റോറിയത്തിലേക്കു നടന്നു…. എല്ലാവരേയും കണ്ടു പക്ഷെ കാര്‍ത്തിക്കിനെയാണ് എന്റെ കണ്ണുകള്‍ കാത്തിരുന്നത്. അവന്‍ വന്നു ഒരു കുഞ്ഞുവാവയുമായി.
ഹായ് കാര്‍ത്തിക്ക് സുഖമാണോ നിനക്ക്? ….മോന്റെ പേരെന്താ ?
ഞാന്‍ ഉത്സാഹത്തോടുകൂടി ചോദിച്ചു.
സുഖായിരിക്കുന്നു ആമി…മോന്റെ പേര് ആര്യന്‍ എന്നാണ്…
കാര്‍ത്തിക്കിന്റെ മറുപടി എന്നെ ഒരുപാട് സന്തോഷിപ്പിച്ചു… കാര്‍ത്തിക്കിന്റെ നാവില്‍ നിന്നും അവന്‍ മാത്രം എന്നെ വിളിക്കുന്ന ആമി എന്ന പേര് കേട്ടപ്പോള്‍… കൂടെ ആര്യന്‍ എന്ന എന്റെ പ്രിയപ്പെട്ട പേരും! അവന്റെ ഉള്ളില്‍ ഇപ്പോഴും ഞാന്‍ ഉണ്ട് എന്നത് എനിക്ക് വേദന കലര്‍ന്ന ആനന്ദം പകര്‍ന്നു.
‘കാര്‍ത്തിക്കിനെ എന്തെങ്കിലും സംസാരിക്കാനായി മായാ വേദിയിലേക്ക് ക്ഷണിച്ചു …
ആര്യനെ മടിയില്‍ വെച്ചിരുന്ന മായ ഉറക്കെ വിളിച്ചു പറഞ്ഞു
‘ഇവന് നിന്റെ അതെ ചായയാണ് കാര്‍ത്തിക്ക്.
അങ്ങനെ വരാന്‍ സാധ്യതയില്ല മായ, കാരണം ആര്യന്‍ എന്റെ സ്വന്തം മകനല്ല.
കാര്‍ത്തിക്കിന്റെ മറുപടി സ്വാഭാവികമായി എല്ലാവരേയും ഞെട്ടിച്ചു… എന്നെയും. കാര്‍ത്തിക്ക് തുടര്‍ന്നു…
ഞാന്‍ ദത്തെടുത്ത മകനാണ് ആര്യന്‍. ഒരു വര്‍ഷം മുന്‍പ്, വീട്ടുകാരുടെ കല്യാണം കഴിക്കാനുള്ള നിര്‍ബന്ധം സഹിക്കവയ്യാതെ ഞാന്‍ വീട് വിട്ട് ഇറങ്ങി…ഒരു മാസമായി ആര്യനെ ദത്തെടുത്തിട്ട്… കൃത്യമായി പറഞ്ഞാല്‍ മായയെ കാണുന്നതിന് ഒരാഴ്ച മുന്‍പ്. ഒരു കുട്ടിയെ ദത്തെടുത്ത്… സ്വന്തം മകനായി വളര്‍ത്താമെങ്കില്‍ എന്റെ സാമിപ്യം ഏറ്റവും അധികം അര്‍ഹിച്ച വ്യക്തിയില്‍ നിന്നും ഞാന്‍ എങ്ങനെ അകന്നു മാറി എന്ന ചിന്ത എന്നെ അലട്ടുകയായിരുന്നു.
Read Also : പെൻസിൽ
ഇന്ന് ഞാന്‍ ഇവിടെ വന്നത് പോലും അതിനാണ്..നഷ്ടപ്പെട്ട് പോയ… ഞാന്‍ നഷ്ടപ്പെടുത്തി കളഞ്ഞ എന്റെ പ്രണയത്തെ തിരിച്ചു പിടിക്കാന്‍… 10 വര്‍ഷം മുന്‍പെ ഇതേ ആളുകളുടെ മുന്നില്‍ വച്ചു ചോദിച്ചത് ഞാന്‍ വീണ്ടും ചോദിക്കുകയാണ് ‘ആമി…ജീവിതത്തിന്റെ അവസാനശ്വാസം വരെ കൂട്ടായി എന്റെ കൂടെ ഉണ്ടാകുമോ നീ……നമ്മുടെ മകനായി നമ്മക്ക് ആര്യനെ വളര്‍ത്താം’…
മരവിച്ചു പോയ മോഹങ്ങളെ വീണ്ടും വെയില്‍ നാളങ്ങള്‍ തട്ടി ഉണര്‍ത്തിയ സന്തോഷത്തില്‍ ഞാന്‍ അവന്റെ അരികിലേക്ക് ഓടി.
‘എന്താ മോളെ ഇവിടെ സ്വപ്നം കണ്ടിരിക്കാണോ…ദേ എല്ലാവരും എത്തിയല്ലോ’
രാമേട്ടന്‍ വന്ന് വിളിച്ചപ്പോഴാണ് ഞാന്‍ മനസിലാക്കിയത്. ഒരു കാമുകിയുടെ അടങ്ങാത്ത അഭിനിവേശത്തില്‍ ഒരു എഴുത്തുകാരി മെനഞ്ഞെടുത്ത സ്വപ്നലോകം മാത്രമായിരുന്നു ആ ചിന്തകള്‍ എന്ന്. യാഥാര്‍ഥ്യത്തിന്റെ മുഖം അറിയാനായി ഞാന്‍ നടന്നു… കണ്ടു… കാര്‍ത്തിക്കിനെയും അവന്റെ കുടുംബത്തെയും.
‘ഹായ് അനാമിക ‘
കാര്‍ത്തിക്കിന്റെ ശബ്ദം എന്റെ കാതുകളില്‍ പതിഞ്ഞു. പക്ഷെ എന്റെ ആ പഴയ കാര്‍ത്തിക്ക് അല്ല അവന്‍ ഇപ്പോഴെന്ന്,
ആ വിളിയില്‍ തെളിഞ്ഞു.
‘നീ ഇപ്പൊ വലിയതാരമായല്ലോ …ഞാന്‍ അന്നേ പറയാറില്ലേ നി ഒരു എഴുത്തുകാരി ആകുമെന്ന്.
ഇത് റിയ എന്റെ ഭാര്യ…ഇത് ഞങ്ങളുടെ മകന്‍ വിവേക്. കാര്‍ത്തിക്ക് അവന്റെ ഫാമിലിയെ പരിചയപ്പെടുത്തി.
വിവേക്…നല്ല പേര് ….
ഒരു പുഞ്ചിരിയില്‍ എല്ലാം ഒതുക്കാന്‍ എനിക്ക് കഴിഞ്ഞു.
‘അനാമികെ പറ്റി കാര്‍ത്തിക്ക് എന്നോട് പറഞ്ഞിട്ടുണ്ട്… നിങ്ങള്‍ തമ്മില്‍ ഉണ്ടായതെല്ലാം’
റിയ പറഞ്ഞു…
‘ഞാന്‍ നിന്നെ വഞ്ചിച്ചു എന്ന് തോന്നുന്നുണ്ടോ നിനക്ക്… നിന്നെ മറക്കാന്‍ എന്നെ സഹായിച്ചത് റിയയാണ്…അങ്ങനെയാണ് ഞങ്ങള്‍ അടുത്തത്’
സന്തോഷമുണ്ട് കാര്‍ത്തിക്ക് നിങ്ങള്‍ എല്ലാവരേയും കാണാനും നിന്റെ പുതിയ വിശേഷങ്ങള്‍ അറിയാനും സാധിച്ചതില്‍
ആത്മാര്‍ത്ഥമായിട്ടാണോ ഞാന്‍ അത് പറഞ്ഞത് എന്ന് ഞാന്‍ മനസില്‍ ഒന്ന് ആലോചിച്ചു…
പരിപാടികള്‍ ഒക്കെ കഴിഞ്ഞു…വന്നവര്‍ തിരിച്ചു പോകാന്‍ തുടങ്ങിയപ്പോള്‍…
‘സിനിമയില്‍ ആയിരുന്നെങ്കില്‍ അടുത്ത ജന്മം തിരിച്ചു തരാം എന്നൊക്കെ പറയായിരിന്നു…പക്ഷെ എനിക്ക് അത് പോലും’
റിയേടെ വാക്കുകളില്‍ ചമ്മല്‍ ഉണ്ടായിരുന്നോ എന്നെനിക്ക് തോന്നി
‘കല്യാണത്തെ കുറിച്ചൊന്നും ആലോചിച്ചില്ലേ?…
കേട്ടു പഴകിയ ഒരു ചോദ്യമാണ് റിയ എന്നോട് ചോദിച്ചത്.
അതൊക്കെ നടന്നോളും…എന്റെ കുറവുകള്‍ അംഗീകരിക്കുന്ന ആള്‍ വരട്ടെ…
നിങ്ങള്‍ വൈകിപ്പിക്കണ്ട
അവരെ യാത്ര തിരിച്ചതിനു ശേഷം ഞാന്‍ ഗേറ്റിന് അരികില്‍ വന്നു നിന്നു…. എന്റെ കണ്ണുകള്‍ക്ക് സഞ്ചരിക്കാവുന്നതിനേക്കാള്‍ ദൂരത്തേക്ക് അവരുടെ കാര്‍ സഞ്ചരിച്ചപ്പോള്‍ രാമേട്ടന്‍ അവിടെ വന്നു…
‘എന്തിനാ രാമേട്ടാ എന്നെ വന്നു വിളിച്ചത് ആ സ്വപ്നം തന്നെയായിരുന്നു നല്ലത്’.
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
Story Highlights – anamika short story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here