സിപിഐഎം നേതാവിന്റെ മകന്റെ മയക്കുമരുന്ന് ഇടപാട് അന്വേഷിക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍
സിപിഐഎം നേതാവിന്റെ മകന്‍ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ടെന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരായ സിപിഐഎമ്മിന്റെ അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എല്ലാ ഡിസിസി അധ്യക്ഷന്‍മാരുടെയും നേതൃത്വത്തില്‍ നടത്തിയ ഉപവാസ സത്യാഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മുല്ലപ്പള്ളി.
പെരിയ ഇരട്ടക്കൊലയുടെ പൂര്‍ണ ഉത്തരവാദിത്വം സിപിഐഎമ്മിനാണെന്ന കുറ്റസമ്മതമാണ് സിപിഐഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരസ്യപ്രസ്താവനയിലൂടെ പുറത്തുവന്നത്. പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പകരംവീട്ടലാണ് വെഞ്ഞാറമൂട് കൊലപതാകമെന്നാണ് പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന. പെരിയ ഇരട്ടക്കൊല സിപിഐഎം നടത്തിയതാണെന്നാണ് കോടിയേരിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ പ്രതികളുടെ പേരും അദ്ദേഹം വെളിപ്പെടുത്തണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കൊലപാതക രാഷ്ട്രീയം കേരളത്തിന് അംഗീകരിക്കാന്‍ സാധ്യമല്ല. സിപിഐഎം വിചാരിച്ചാല്‍ ഒരു നിമിഷം കൊണ്ട് കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സാധിക്കും. ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ ആയുധം താഴെവയ്ക്കാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും തയാറാകണം. അത് ചെയ്യാതെ അക്രമത്തിനെതിരെ സംസാരിക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും ധാര്‍മിക അവകാശമില്ല. ഒരു കള്ളം പലതവണ ആവര്‍ത്തിക്കുമ്പോള്‍ സത്യമാകുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് വെഞ്ഞാറമൂട് കൊലപാതക ശേഷം സിപിഐഎം പയറ്റുന്നത്. ആത് പ്രബുദ്ധകേരളം തിരിച്ചറിയുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
Story Highlights – CPIM leader son’s drug deal, Mullappally Ramachandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here