മാസ്കോ സാമൂഹിക അകലമോ ഇല്ലാതെ കലശ് യാത്ര സംഘടിപ്പിച്ച് ബിജെപി; വിവാദം: വിഡിയോ
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ബിജെപി സംഘടിപ്പിച്ച കലശ് യാത്രയിൽ പങ്കെടുത്തത് ആയിരക്കണക്കിനു സ്ത്രീകൾ. മധ്യപ്രദേശിലെ ഇൻഡോറിലാണ് മാസ്ക് ഉപയോഗിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാതെ ബിജെപി കലശ് യാത്ര സംഘടിപ്പിച്ചത്. ഇതിനിറ്റെ വിഡിയോ പുറത്തുവന്നതിനെ തുടർന്ന് വിവാദവും കൊഴുക്കുകയാണ്.
വിഡിയോ പുറത്തുവന്നതിനു പിന്നാലെ സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഇത്തരത്തിൽ ഒരു പൊതുപരിപാടി നടത്തിയ സംഘാടകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും, ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് നിര്‍ദേശം നല്‍കിയതായി ഇന്‍ഡോര്‍ ജില്ലാ കളക്ടര്‍ മനീഷ് സിങ് വ്യക്തമാക്കി.
Read Also : കൊവിഡ് പ്രതിരോധത്തിന് ഗോമൂത്ര സാനിറ്റൈസർ; പ്രകൃതിദത്തമെന്ന് അവകാശവാദം
കലശ് യാത്രയോടനുബന്ധിച്ച് സാരി വിതരണവും സംഘടിപ്പിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ഇത്രയധികം സ്ത്രീകൾ പരിപാടിക്ക് എത്തിയത്. ജ്യോതിരാദിത്യസിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ് തുള്‍സി സിലാവത്. ഇദ്ദേഹത്തിൻ്റെ അനുയായികളാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.
സിലാവത് വരുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. ഇതിൻ്റെ മുന്നോടിയായാണ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പരിപാടി സംഘടിപ്പിച്ചതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ പൊതുപരിപാടികൾ നടത്തരുതെന്ന സംസ്ഥാന സർക്കാർ ഉത്തരവിൻ്റെ ലംഘനമാണ് ഇതെന്നും ആക്ഷേപമുണ്ട്. എന്നാൽ, സർക്കാരിൻ്റെ അനുമതിയോടെയാത്ര നടത്തിയതെന്നും നിയമലംഘനം ഉണ്ടായിട്ടില്ലെന്നും ബിജെപി അറിയിച്ചു.
Story Highlights – Social-Distancing Norms Flouted During BJP’s Kalash Yatra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here