ചൈനീസ് ആപ്പുകൾ പടിക്ക് പുറത്ത് തന്നെ; മികച്ച ഇന്ത്യൻ ആപ്പുകളെ കണ്ടെത്താൻ കേന്ദ്രം പരിശോധിക്കുന്നത് 7000 അപേക്ഷകൾ
ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി സ്വയം പര്യാപ്തമാവാനുറപ്പിച്ച് ഇന്ത്യ. ചൈനീസ് ആപ്പുകളെ പുറത്തു നിർത്തി ഇന്ത്യൻ ആപ്പുകൾ പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രത്തിൻ്റെ തീരുമാനം. മികച്ച ഇന്ത്യൻ ആപ്പുകളെ കണ്ടെത്താനായി 7000 അപേക്ഷകള്‍ പരിശോധിച്ച് വരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.
ചൈനീസ് ആപ്പുകൾ നിരോധിച്ചതിനു പിന്നാലെയാണ് ആത്മനിര്‍ഭര്‍ ഭാരത് ചലഞ്ചിന്റെ ഭാഗമായി വിവര സാങ്കേതികവകുപ്പ് മന്ത്രാലയം അപേക്ഷകൾ ക്ഷണിച്ചത്. വിവിധ മേഖലകളിലുള്ള ജനങ്ങൾക്ക് ഉപകാരപ്രദമായ ആപ്പുകൾ കണ്ടെത്താനാണ് ശ്രമം.
Read Also : അതിർത്തി സംഘർഷങ്ങൾക്കിടെ ചൈനീസ് പിന്തുണയുള്ള ബാങ്കിൽ നിന്ന് 9202 കോടി രൂപ വായ്പയെടുത്ത് ഇന്ത്യ
ചൈനയുമായി നടക്കുന്ന അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ 224 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ഇൻഫോർമേഷൻ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് നിരോധനം. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ആദ്യ ഘട്ടത്തിൽ 59 ആപ്പുകൾ നിരോധിച്ച ഇന്ത്യ രണ്ടാം ഘട്ടത്തിൽ 47 ആപ്പുകളും മൂന്നാം ഘട്ടത്തിൽ 118 ആപ്പുകളും നിരോധിച്ചു. ടിക്ക് ടോക്ക്, ഷെയർ ഇറ്റ്, ഹലോ, ക്ലബ് ഫാക്ടറി, വി ചാറ്റ്, പബ്ജി, ബൈഡു, റൈസ് ഓഫ് കിങ്ഡംസ് തുടങ്ങിയ ആപ്പുകളാണ് നിരോധിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നത്.
Story Highlights – Govt viewing 7000 petitions to find best Indian apps
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here