തമിഴ്നാട്ടിൽ ശശികലയോടുള്ള നിലപാട് മയപ്പെടുത്തി പനീർ സെൽവം

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട്ടിൽ ശശികലയോടുള്ള നിലപാട് മയപ്പെടുത്തി ഉപമുഖ്യമന്ത്രി ഒ പനീർ സെൽവം. ജയലളിതയുടെ മരണത്തിൽ താൻ ശശികലക്കെതിരെ ആരോപണമുന്നയിച്ചില്ലെന്ന് പനീർസെൽവം പറഞ്ഞു. പാർട്ടിയിൽ തിരിച്ചെടുക്കുന്നതിൽ അനുകൂല നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ പ്രതിപക്ഷ നേതാക്കൾക്കെതിരെ ചെന്നൈയിൽ ഇന്നും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന പ്രതിപക്ഷ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ഖുശ്ബു ട്വന്റി ഫോറിനോട് പറഞ്ഞു
ഏപ്രിൽ 6 ന് തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശശികലയുമായി നാലു വർഷം മുൻപ് പ്രഖ്യാപിച്ച ധർമ്മ യുദ്ധത്തിൽ നിന്ന് നിലപാട് മയപ്പെടുത്തുകയാണ് പനീർസെൽവം. ജയലളിതയുടെ മരണത്തിൽ താൻ ഇതുവരെ ശശികലക്കെതിരെ ആരോപണമുന്നയിച്ചില്ലെന്ന് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് വന്നാൽ നിരപരാധിത്വം തെളിയിക്കാൻ കഴിയുമെന്നും ഒപിഎസ് വ്യക്തമാക്കി. പാർട്ടിയിലെ ജനാധിപത്യ സംവിധാനം അംഗീകരിച്ചാൽ ശശികലയെ തിരിച്ചെടുക്കുമെന്ന് കൂട്ടിച്ചേർത്തു.
Read Also : മക്കൾ നീതി മയ്യത്തിന്റെ പ്രചാരണ വിഡിയോ പുറത്തിറക്കി കമൽ ഹാസൻ; സമൂഹമാധ്യമങ്ങളിൽ വൈറൽ
ഇതിനിടെ, സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ നേതാവ് കണ്ണയ്യയുടെ മകൻ പ്രകാശിന്റെ ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നു. കണ്ണയ്യയുടെ യൂണിയൻ പ്രവർത്തകർ ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായതാണ് റെയ്ഡിന് കാരണമെന്ന് ആരോപിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് ഖുശ്ബു ട്വന്റി ഫോറിനോട് പ്രതികരിച്ചു.
അതേസമയം, അണ്ണാ ഡിഎംകെ എംഎൽഎ സെൽവരാജിന്റെ കാറിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു കോടി രൂപ പിടിച്ചെടുത്തു. പണം മണ്ഡലത്തിലെ വോട്ടർമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം.
Story Highlights- Paneerselvam softens attitude towards Sasikala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here