പി ജയരാജനെ വീണ്ടും തഴഞ്ഞു; ഇത്തവണയും സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇല്ല
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇത്തവണയും പി ജയരാജനില്ല. സെക്രട്ടറിയേറ്റിലേക്കും കേന്ദ്രകമ്മിറ്റിയിലേക്കും പരിഗണിക്കേണ്ട സീനിയോറിറ്റിയുള്ള നേതാവായ പി ജയരാജനെ എന്നാൽ ഇത്തവണയും സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയില്ല.
കണ്ണൂർ ജില്ലാ സെക്രട്ടറി പദവിയിലിരിക്കെയാണ് സിപിഐഎം വടകര ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പി ജയരാജനെ ഇടത് സ്ഥാനാർഥിയാക്കിയത്. എന്നാൽ അന്ന് കെ. മുരളീധരനോട് പരാജയപ്പെട്ടു. കേരളത്തിലെ മറ്റ് ജില്ലാ സെക്രട്ടറിമാർ മത്സരിച്ച് പരാജയപ്പെട്ടപ്പോഴും തിരിച്ച് ജില്ലാ സെക്രട്ടറി പദത്തിലെത്തിയിരുന്നു. എന്നാൽ പി.ജയരാജനെ പാർട്ടി തഴയുകയായിരുന്നു.
89 അംഗ സംസ്ഥാന സമിതിയെയാണ് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തത്. പ്രായപരിധി കണക്കിലെടുത്ത് സിപിഐഎം സംസ്ഥാന സമിതിയിൽനിന്ന് 13 പേരെ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ 75 വയസ് പിന്നിട്ടവരെയാണ് ഒഴിവാക്കിയത്. മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായി വിജയന് പ്രത്യേക ഇളവ് നൽകുകയായിരുന്നു. 89 അംഗ സംസ്ഥാന സമിതിയേയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ.റഹിം, സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്താജെറോം, എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി.സാനു, പനോളി വൽസൻ, രാജു എബ്രഹാം, കെ.അനിൽ കുമാർ, പി.ശശി, കെ.എസ്.സലീഖ, ഒ.ആർ.കേളു, വി.ജോയി എന്നിവരെ ഉൾപ്പെടുത്തി. മന്ത്രി ആർ.ബിന്ദു ക്ഷണിതാവ്. എം.സ്വരാജ്, സജി ചെറിയാൻ, വി.എൻ.വാസവൻ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിലും ഉൾപ്പെടുത്തി.
സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മൂന്നാംവട്ടവും കോടിയേരി ബാലകൃഷ്ണനെ സിപിഐഎം സംസ്ഥാന സമ്മേളനം ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും അവയെ അതിജീവിച്ച് പാർട്ടിയെ നയിക്കാൻ കോടിയേരിക്ക് കഴിയുമെന്നതും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പുതിയ ഒരാളെ ആ സ്ഥാനത്തേക്ക് എത്തിക്കുന്നത് പാർട്ടി പ്രവർത്തനങ്ങളെയും ഏറ്റെടുത്ത ക്യാമ്പയിനുകളെയും ബാധിക്കുമെന്നതിനാലുമാണ് കേന്ദ്ര കമ്മിറ്റി ഈ തീരുമാനത്തിലേക്ക് എത്തിയത്.
Story Highlights: p jayarajan avoided again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here