കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിക്കുമെന്നതും നേരിയ ആശങ്കയുയർത്തുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ( Heavy rains will continue in Kerala )
വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (തിങ്കൾ) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്. ഇടുക്കിയിൽ ദേവികുളം,പീരുമേട് താലൂക്കുകളിലെയും ഉടുമ്പൻചോല താലൂക്കിലെ ബൈസൺവാലി,ചിന്നക്കനാൽ പഞ്ചായത്തുകളിലെയും വിദ്യാഭ്യാസങ്ങൾക്ക് ഇന്ന് അവധിയായിരിക്കും.
Read Also: കനത്ത മഴ; കണ്ണൂര്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തന നിരോധനം നീട്ടി
അഞ്ച് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്. ദേവികുളം, പീരുമേട്, കുട്ടനാട് താലൂക്കുകളിലും ഇന്ന് അവധിയാണ്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138.40 അടിയായി ഉയർന്നിരിക്കുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്കും വർധിച്ചിട്ടുണ്ട്. ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടുന്നുണ്ട്. ജലനിരപ്പ് ഉയർന്നതിനെത്തുടർന്നാണ് വെള്ളത്തിന്റെ അളവ് കൂട്ടിയത്. സെക്കന്റിൽ 3119 ഘനയടി ആയാണ് കൂട്ടിയത്. ആറു ഷട്ടറുകൾ 50 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.
അതേസമയം, ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ കക്കി- ആനത്തോട് റിസർവോയർ ഷട്ടർ ഇന്ന് തുറക്കും. രാവിലെ 11 മണിക്കാണ് ഷട്ടർ തുറക്കുക. 35 മുതൽ 50 ക്യുമെക്സ് ജലം പുറത്തേക്ക് വിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതോടെ പമ്പയിൽ ജലനിരപ്പ് 10 മുതൽ 15 സെന്റിമീറ്റർ വരെ ഉയരും. പമ്പാതീരത്തുള്ളവർ ആവശ്യമെങ്കിൽ മാറിത്താമസിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
Read Also: വടക്കന്‍ കേരളത്തില്‍ മഴ കനക്കും; മത്സ്യബന്ധനത്തിന് നിയന്ത്രണം
അതേസമയം നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്നു. 2, 4 എന്നീ ഷട്ടറുകൾ കൂടി 40 സെന്റീമീറ്റർ വീതം ഉയർത്തി. 100 ക്യുമെക്സ് ജലം പുറത്തേക്കൊഴുകും. ഈ സാഹചര്യത്തിൽ ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് സ്പിൽവേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വർധിപ്പിച്ചിട്ടുളളതിനാലും ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് കൂടിവരുന്നത്. പൊതുജനങ്ങൾ പരിഭ്രാന്തരാവേണ്ടതില്ല. ആവശ്യമായ മുന്നൊരുക്കങ്ങൾ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു.
Story Highlights: Heavy rains will continue in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here